സിയാറ്റിൽ: ‘ആകാശ രാജ്ഞി’, തിമിംഗലം എന്നീ പേരുകളിൽ ലോക വ്യോമയാന മേഖലയെ ഭരിച്ച ജംബോ ജെറ്റ് വിട പറയുന്നു. ബോയിങ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വിജയിച്ച വിമാനങ്ങളിലൊന്നായ ബോയിങ് 747 ആണ് നിർമാണം നിർത്തുന്നത്. അവസാന ബോയിങ് 747 വിമാനം വാഷിങ്ടണിൽ എവററ്റിലെ ഫാക്ടറിയിൽ നിന്ന് പുറത്തിറങ്ങി. ചരക്കുവിമാന കമ്പനിയായ അറ്റ്ലസ് എയർ ആണ് അവസാനമായി ബോയിങ് 747 ഓർഡർ ചെയ്തത്. അറ്റ്ലസിനായി നിർമിച്ച നാല് വിമാനങ്ങളിൽ അവസാനത്തേതാണ് ചൊവ്വാഴ്ച പുറത്തിറങ്ങിയത്.

500 യാത്രക്കാരെ ഉൾക്കൊള്ളുന്ന യാത്രവിമാനം, ചരക്കുവിമാനം, അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്സ് വൺ തുടങ്ങിയ നിരവധി റോളുകളിൽ ആകാശം കീഴടക്കിയ ഈ ജംബോ ജെറ്റ് 1969ലാണ് ആദ്യമായി പറന്നത്. 50,000 ജീവനക്കാർ 16 മാസത്തോളം ജോലി ചെയ്താണ് ആദ്യ വിമാനം പുറത്തിറക്കിയത്. പിന്നീട്, 1573 എണ്ണം കൂടി ബോയിങ് കമ്പനി നിർമിച്ചു.

ലോകത്തെ ഏറ്റവും വലിയ വാണിജ്യ വിമാനവും രണ്ട് ഇടനാഴികളുള്ള ആദ്യ വിമാനവുമായിരുന്നു ഇത്. നാല് എൻജിനുകളുള്ള ബോയിങ് 747ന് ഇന്ധനക്ഷമതയില്ലായ്മയാണ് പ്രധാനമായും തിരിച്ചടിയായത്. ഒന്നരപ്പതിറ്റാണ്ട് മുമ്പ് ബോയിങ്ങും എയർബസും രണ്ട് എൻജിനുകളുള്ള വൈഡ് ബോഡി ജെറ്റുകൾ വിപണിയിലെത്തിച്ചതോടെ ഈ വമ്പൻ വിമാനത്തിന് ഡിമാൻഡ് കുറഞ്ഞു. ഒടുവിൽ ഉൽപാദനം നിർത്താൻ കമ്പനി തീരുമാനിക്കുകയായിരുന്നു.

അമേരിക്കൻ കമ്പനിയായ ഡെൽറ്റയാണ് ബോയിങ് 747 യാത്രാവിമാനമായി അവസാനമായി ഉപയോഗിച്ചത്. അവർ 2017ൽ ഈ വിമാനത്തെ നിലത്തിറക്കി. എന്നാൽ ജർമൻ കമ്പനിയായ ലുഫ്താൻസ അടക്കം ചില അന്താരാഷ്ട്ര കമ്പനികൾ ഇപ്പോഴും സർവിസിന് ഉപയോഗിക്കുന്നുണ്ട്.