തൃശ്ശൂര്‍: തൃശ്ശൂര്‍ ചെറുതുരുത്തിയില്‍ മതില്‍ കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിന്റെ കൈപ്പത്തി വെട്ടിമാറ്റി. വട്ടപ്പറമ്പില്‍ ബംഗ്ലാവ് പറമ്പ് വീട്ടില്‍ നിബിന്റെ (22) വലതുകൈപ്പത്തിയാണ് അറ്റുപോയത്. നിബിലിന്റെ പിതാവിന്റെ നേര്‍ക്ക് വീശിയ വെട്ടുകത്തി തടുക്കുന്നതിനിടെ കൈപ്പത്തി മുറിഞ്ഞുവീഴുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം.

ബംഗ്ലാവ് പറമ്പ് വീട്ടില്‍ കൃഷ്ണകുമാറാണ് സഹോദരന്റെ മകനെ വെട്ടിയത്. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. ഒളിവില്‍ കഴിയുന്ന ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. കൃഷ്ണകുമാറിന്റെ അച്ഛന്റെ മരണാനന്തര ചടങ്ങുദിവസമായിരുന്നു ആക്രമണം. പരിക്കേറ്റ നിബിനെ ആദ്യം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.