ഡല്‍ഹി: ഇന്ത്യന്‍ ജുഡീഷ്യറി ഉടന്‍ തന്നെ കടലാസ് രഹിതമാകുമെന്ന് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജ്ജു. പേപ്പര്‍ രഹിതരാകണമെന്ന് നിയമ ഉദ്യോഗസ്ഥരോട് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇ-കോടതി പദ്ധതിക്ക് എങ്ങനെ രൂപം നല്‍കാമെന്ന് ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച വിശദമായ യോഗം ചേര്‍ന്നതായി നിയമമന്ത്രി പറഞ്ഞു. കോടതികളുടെ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) പ്രാപ്തമാക്കുന്നതിലൂടെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ പരിവര്‍ത്തനം ചെയ്യുക എന്നതാണ് ഇ-കോടതി പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഉടന്‍ തന്നെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് (സിജെഐ) ഡി വൈ ചന്ദ്രചൂഡിനെയും ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിലെ ഒരു സംഘത്തെയും കാണുമെന്നും റിജ്ജു പറഞ്ഞു. ഇ-കമ്മറ്റിയുടെ ചെയര്‍പേഴ്‌സണായി മാറുന്നതിന് മുമ്പ് കാര്യങ്ങള്‍ വ്യക്തമാക്കണമെന്ന് സിജെഐയോട് അഭ്യര്‍ത്ഥിച്ചതായും അദ്ദേഹം വ്യക്തമാക്കി.

കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 5 കോടിയില്‍ എത്തുമെന്ന് കിരണ്‍ റിജ്ജു പറഞ്ഞു. തീര്‍പ്പുകല്‍പ്പിക്കാത്ത കേസുകളുടെ എണ്ണത്തില്‍ ആശങ്ക രേഖപ്പെടുത്തിയ മന്ത്രി, കേസുകളുടെ നടപടിക്രമങ്ങളും പ്ലാറ്റ്‌ഫോമുകളും ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. നിലവില്‍ ആശയവിനിമയത്തിന് കാലതാമസമെടുക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

ഡല്‍ഹിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിയമമന്ത്രി. ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വളരെ നല്ല നിലയിലല്ലെന്ന് മന്ത്രി പറഞ്ഞു. തീസ് ഹസാരി കോടതിയുടെ ഉദാഹരണം എടുത്താണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്. കഴിഞ്ഞ വര്‍ഷം അവിടെ പോയപ്പോള്‍ ആയിരക്കണക്കിന് അഭിഭാഷകര്‍ കോടതിയില്‍ ഉണ്ടായിരുന്നുവെന്നും ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യുന്നത് പോലെ തോന്നിയെന്നും മന്ത്രി പറഞ്ഞു. 

സുപ്രീംകോടതിയില്‍, സിജെഐയുടെ കോടതിമുറി ഒഴികെ മറ്റ് കോടതിമുറികള്‍ ചെറുതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞതായും കിരണ്‍ റിജ്ജു പറഞ്ഞു. ജഡ്ജിമാര്‍ക്ക് അനുയോജ്യമായ ഇടം ആവശ്യമാണെന്നും റിജിജു കൂട്ടിച്ചേര്‍ത്തു. 

നിര്‍വചിക്കപ്പെട്ട ചുമതലകളായതിനാല്‍ കേന്ദ്രത്തിന് ഹൈക്കോടതികള്‍ക്കായി കാര്യമായൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ജുഡീഷ്യല്‍ ഇന്‍ഫ്രാസ്ട്രക്ചറിനായി സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.