ന്യൂഡൽഹി: രാജ്യത്ത് വായ്പാ പലിശനിരക്കുകൾ ഉയരും. റിപ്പോ നിരക്കുകൾ ആർബിഐ വീണ്ടും ഉയർത്തി. റിപ്പോ നിരക്ക് 35 ബേസിസ് പോയിൻറ് ഉയർത്തി 6.25 ശതമാനമാക്കി. ഇതോടെ ഭവന, വാഹന വായ്‌പ ഉൾപ്പെടെയുള്ള എല്ലാ റീട്ടെയ്ൽ വായ്‌പകളുടെയും പലിശനിരക്ക് വർധിക്കും.

സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിൻറ് ഉയർത്തി, സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്  6 ശതമാനവും, മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി നിരക്ക് 6.5 ശതമാനവുമാണ്.

ഏറ്റവും പുതിയ തീരുമാനം കാറുകൾക്കും വീടുകൾക്കും മറ്റ് വിവിധ വായ്പകൾക്കും നൽകേണ്ട വായ്പാ നിരക്കുകൾ വർദ്ധിപ്പിക്കും. വർദ്ധിച്ചുവരുന്ന ആഗോള സാമ്പത്തിക ആശങ്കകൾക്കിടയിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് റിപ്പോ നിരക്കുകൾ ഉയർത്താനുള്ള തീരുമാനങ്ങൾ എടുത്തത്. മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിലെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

റിപ്പോ നിരക്ക് വർധിച്ചതോടെ രാജ്യത്തെ സാധാരണക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്. ആർബിഐ മോണിറ്ററി പോളിസി യോഗത്തിന് ശേഷം ഗവർണർ ശക്തികാന്ത ദാസ് ആണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുമെന്ന് അറിയിച്ചത്. ഈ വർഷം തുടർച്ചയായി അഞ്ചാമത്തെ തവണയാണ് റിപ്പോ നിരക്കുകൾ വർധിപ്പിക്കുന്നത്. ഇതോടെ ഭവനവായ്പ-വാഹന വായ്പ ഉൾപ്പെടെ എല്ലാത്തരം വായ്പകളും ചെലവേറും. ആളുകൾക്ക് കൂടുതൽ ഇഎംഐ അടയ്‌ക്കേണ്ടിവരും.