കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ, വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി. ഒരു ഓപ്പറേറ്ററും ഇത്തരം വാഗ്ദാനങ്ങൾ നൽകരുത്. സന്നിധാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കാന്‍ പാടില്ല. നിലക്കൽ എത്തിയാൽ എല്ലാവരും സാധാരണ ഭക്തരാണ് കോടതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കി.

ശബരിമലയിലേക്ക് ഹെലികോപ്റ്റര്‍ സര്‍വീസ് പരസ്യം ചെയ്ത സംഭവത്തില്‍ ഹെലികേരള കമ്പനിയെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. സര്‍വീസുകളില്‍ ശബരിമല എന്ന പേരു ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹെലികേരളയോട് കോടതി നിര്‍ദേശിച്ചു. മറുപടി സത്യാവാങ്മൂലം സമര്‍പ്പിക്കാന്‍ ദേവസ്വം ബോര്‍ഡിനും കേന്ദ്രത്തിനും ഹൈക്കോടതി സമയമനുവദിക്കുകയായിരുന്നു. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പിജി അജിത്കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വാദം കേട്ടത്.

ശബരിമല ദർശനത്തിന് ഹെലികോപ്റ്റർ സർവീസ് നടത്തുമെന്ന് ഹെലി കേരള കമ്പനി അവരുടെ വെബ് സൈറ്റിൽ പരസ്യം നൽകുകയായിരുന്നു. 48,000 രൂപയ്ക്കാണ് കൊച്ചിയിൽ നിന്നും ഹെലികോപ്റ്റർ വാ​ഗ്ദാനം ചെയ്തത്. ഇത് ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു.