കൊച്ചി: ആനക്കൊമ്പ് കേസിൽ മോഹൻലാൽ നിയമ ലംഘനം നടത്തിയിട്ടില്ലെന്ന് സർക്കാർ കോടതിയിൽ. ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹന്‍ലാലിന്‍റെ കൈവശം ഉണ്ടായിരുന്നതെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ സാധാരണക്കാരനായിരുന്നെങ്കിൽ സർക്കാർ ഈ ഇളവ് നൽകുമായിരുന്നോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

കേസില്‍ പ്രതി ആയ ശേഷമാണ് ആനക്കൊമ്പിന് ഉടമസ്ഥാവകാശം നല്‍കിയതെന്ന് കോടതി പറഞ്ഞു. നിയമം എല്ലാവര്‍ക്കും ഒരുപോലെ ആയിരിക്കണമെന്നും സാധാരണക്കാരന്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ ജയിലില്‍ ആയേനെ എന്നും കോടതി കൂട്ടിച്ചേര്‍ത്തു. 

ചരിഞ്ഞ നാട്ടനയുടെ കൊമ്പാണ് കൈവശം ഉണ്ടായിരുന്നതെന്ന് മോഹന്‍ലാലും കോടതിയില്‍ വാദിച്ചു. ഇത് വൈല്‍ഡ് ലൈഫ് ആക്ടിന്‍റെ പരിധിയില്‍ വരില്ല എന്നും വാദമുയർന്നു. ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈകോടതിയെ സമീപിച്ചത്.  2012 ല്‍ ആണ് മോഹന്‍ലാലിന്‍റെ വീട്ടില്‍ നിന്ന് ആനക്കൊമ്പ് പിടികൂടിയത്.