കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിലവില്‍ രാജസ്ഥാനിലൂടെയാണ് കടന്നു പോകുന്നത്. ഇപ്പോളിതാ യാത്ര മധ്യപ്രദേശിലൂടെ കടന്നു പോയപ്പോഴുണ്ടായ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. മധ്യപ്രദേശിലെ അഗര്‍ മാള്‍വ ജില്ലയിലൂടെ യാത്ര കടന്നുപോകുമ്പോളാണ് ‘മോദി,മോദി’ എന്ന് ജനം ആര്‍പ്പു വിളിച്ചത്. ഈ ജനക്കൂട്ടത്തിന് നേരെ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസുകള്‍ നല്‍കുന്നതായാണ് പുറത്തുവന്ന വീഡിയോയില്‍ കാണുന്നത്. 


മോദി ആരാധകരായ ജനക്കൂട്ടത്തിന് നേരെ രാഹുല്‍ കൈവീശി കാണിക്കുന്നതായും ഒരു വീഡിയോയില്‍ കാണാം. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ ഇന്ന് രാവിലെയാണ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഝലവാറിലെ ഝല്‍രാപട്ടനിലെ കാളി തലായിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.
മുഖ്യമന്ത്രി അശോക് ഗെലോട്ട്, പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര, മുന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മറ്റ് മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും ഗാന്ധിക്കൊപ്പം ചേര്‍ന്നിരുന്നു. യാത്രയ്ക്ക് കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.