തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവില്‍ യുവതിയെ വാടക വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ചിറമനേങ്ങാട് നെല്ലിയപറമ്പില്‍ റാഷിദിന്റെ ഭാര്യ റിന്‍ഷ (ഗ്രീഷ്മ) ആണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. ഭര്‍ത്താവിന് സംഭവത്തില്‍ പങ്കുണ്ടെന്നാണ് ആരോപണം.

ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഗ്രീഷ്മ വാതില്‍ തുറന്നില്ല. പിന്നാലെ സുഹൃത്തുക്കളുടെ സഹായത്തോടെ തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് റാഷിദ് പറയുന്നു. എന്നാല്‍ റാഷിദ് മകളെ മര്‍ദിക്കാറുണ്ടെന്ന് ഗ്രീഷ്മയുടെ രക്ഷിതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇവര്‍ പൊലീസിനെയും ഇക്കാര്യം അറിയിച്ചു. 

ആറ് വര്‍ഷം മുന്‍പാണ് ഗ്രീഷ്മയും റാഷിദും തമ്മിലുള്ള വിവാഹം നടന്നത്. ഗ്രീഷ്മയുടെ വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. ഇവര്‍ക്ക് രണ്ട് വയസുള്ള മകനുണ്ട്. കോഴിക്കടയിലെ ജീവനക്കാരനാണ് റാഷിദ്. മൃതദേഹത്തിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.