തിരുവനന്തപുരം: കോവളത്ത് ലാത്വിയന്‍ യുവതിയെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പ്രതികള്‍ക്കും ഇരട്ടജീവപര്യന്തം തടവ് ശിക്ഷ. പ്രതികളായ ഉമേഷും ഉദയകുമാറും ഒരു ലക്ഷത്തി അറുപത്തിഅയ്യായിരം രൂപ പിഴ അടയ്ക്കണം. ഈ തുക കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരിക്ക് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നാലര വര്‍ഷം മുമ്പ് നടന്ന സംഭവത്തില്‍ തിരുവനന്തപുരം ഒന്നാം അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, ബലാത്സംഗം, സംഘം ചേര്‍ന്നുള്ള ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞിരുന്നു. സംഭവത്തിൽ ദൃക്‌സാക്ഷികൾ ഇല്ലാത്തതിനാൽ സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്. 18 സാഹചര്യത്തെളിവുകളുടെയും 30 സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പറഞ്ഞത്. രണ്ട് പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. 

2018ൽ ആയുർവേദ ചികിത്സയ്‌ക്കായാണ് നാല്‍പ്പതുകാരിയായ യുവതി തിരുവനന്തപുരത്ത് എത്തിയത്. സഹോദരിക്കൊപ്പമെത്തിയ യുവതിയെ 2018 മാർച്ച് 14 മുതൽ കാണാതായതിനെ തുടർന്ന് അന്വേഷി​ക്കവെ ഇവർ കോവളം ഭാഗത്ത് എത്തിയതായി വിവരം ലഭിക്കുകയായി​രുന്നു. തുടർന്ന് കോവളത്തും പരിസര പ്രദേശത്തും അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും കിട്ടിയില്ല. ഇതിനിടെ നാട്ടുകാരായ യുവാക്കളാണ് ഏപ്രിൽ 20ന് വാഴമുട്ടം ചേന്തിലക്കരിയിലെ കണ്ടൽക്കാട്ടിനിടയിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ ഇവരെ കണ്ടെത്തിയത്. യുവതിയെ ടൂറിസ്റ്റ് ഗൈഡെന്ന് തെറ്റിദ്ധരിപ്പിച്ച് പ്രതികള്‍ കോവളത്തെ ഒരു കണ്ടല്‍കാട്ടിലെത്തിച്ച് ലഹരിമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടർന്ന് നടന്ന അന്വേഷണത്തിനൊടുവിലാണ് രണ്ടു പേരെയും അറസ്റ്റ് ചെയ്തത്.