ന്യൂഡൽഹി: ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ലക്ഷ്യം മതപരിവർത്തനമാകരുതെന്ന് സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി. ഏത് നല്ല കാര്യവും, ജീവകാരുണ്യ പ്രവർത്തനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. എന്നാൽ, അതിന് പിന്നിലെ ഉദ്ദേശ്യമാണ് പരിഗണിക്കേണ്ടത് -കോടതി പറഞ്ഞു.

ഭീഷണിപ്പെടുത്തിയും മറ്റു മാർഗങ്ങളിലൂടെയും മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇത് തടയാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. നിർബന്ധിത മതപരിവർത്തനത്തിന്‍റെ കണക്കുകൾ സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായയാണ് ഹരജി നൽകിയത്. ഭീഷണിപ്പെടുത്തിയും പണവും സമ്മാനങ്ങളും നൽകിയും മതപരിവർത്തനം നടത്തുന്നതിനെതിരെ കേന്ദ്രത്തോടും സംസ്ഥാനങ്ങളോടും കർശന നടപടി സ്വീകരിക്കാൻ നിർദേശിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇത്തരത്തിലുള്ള മതപരിവർത്തനങ്ങൾ തടയാൻ റിപ്പോർട്ടും ബില്ലും തയാറാക്കാൻ ലോ കമീഷനോട് നിർദേശിക്കണമെന്നും ഹരജിയിലുണ്ടായിരുന്നു.

ഗൗരവകരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്രത്തിന്‍റെ നിലപാട് തേടിയിരുന്നു. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമാണെന്നാണ് കേന്ദ്ര സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. മതത്തിൽ വിശ്വസിക്കാനുള്ള അവകാശം എന്നത് മതം മാറ്റാനുള്ള അവകാശമല്ലെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.