നൈജീരിയയില്‍ ഒരു പള്ളിയിലുണ്ടായ വെടിവെപ്പില്‍ ഇമാം ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേരെ തോക്കുധാരികളായ അക്രമി സംഘം തട്ടിക്കൊണ്ടുപോയി. മൈഗാംജി പള്ളിയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. 

ബണ്ഡിറ്റുകള്‍ എന്നറിയപ്പെടുന്ന ആയുധധാരികളായ സംഘങ്ങള്‍ മോചനദ്രവ്യത്തിനായി ജനങ്ങളെ ആക്രമിക്കുകയോ കൊല്ലുകയോ തട്ടിക്കൊണ്ടുപോകുകയോ ചെയ്യുന്നവരാണ്. കൂടാതെ കൃഷി ചെയ്യുന്നതിനും വിളവെടുക്കുന്നതിനും ഗ്രാമവാസികള്‍ ഫീസ് നല്‍കണമെന്നും ഈ സംഘങ്ങള്‍ ആവശ്യപ്പെടുന്നു.

സംഭവ ദിവസം മൈഗാംജി പള്ളിയില്‍ മോട്ടോര്‍ ബൈക്കുകളില്‍ എത്തിയ ആക്രമി സംഘം വെടിയുതിര്‍ക്കാന്‍ തുടങ്ങി. ഇതോടെ പ്രാര്‍ഥനയ്‌ക്കെത്തിയവര്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചതായി ഫുണ്ടുവ സ്വദേശി ലാവല്‍ ഹരുണ റോയിട്ടേഴ്സിനോട് പറഞ്ഞു. നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ സ്വന്തം സംസ്ഥാനമായ കറ്റ്സിനയിലാണ് ഫുണ്ടുവ. കറ്റ്സിന സ്റ്റേറ്റ് പോലീസ് വക്താവ് ഗാംബോ ഇസ ആക്രമണം സ്ഥിരീകരിച്ചു. 

‘പിന്നീട് അവര്‍ പലരെയും തട്ടികൊണ്ടുപോയി. ഈ നിരപരാധികളെ മോചിപ്പിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു,’ പ്രദേശവാസിയായ അബ്ദുല്ലാഹി മുഹമ്മദ് പറഞ്ഞു.

അയല്‍രാജ്യമായ നൈജറുമായി അതിര്‍ത്തി പങ്കിടുന്ന നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്താണ് ആക്രമണം നടന്നത്. ഈ പ്രദേശത്ത് അക്രമി സംഘങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ്. സംഭവത്തിന് പിന്നാലെ അക്രമികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നൈജീരിയന്‍ സൈന്യം ബോംബെറിഞ്ഞു. ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അക്രമി സംഘങ്ങള്‍ ആക്രമണം തുടരുന്നത് ഭീതി പരത്തുന്നുണ്ട്.