ഹിജാബ് ശരിയായി ധരിക്കാത്തതിന് 22 കാരിയായ മഹ്‌സ അമിനിയെ ഇറാന്റെ മതകാര്യ പോലീസ് ഈ വര്‍ഷം സെപ്റ്റംബറില്‍ അറസ്റ്റ് ചെയ്തിരുന്നു. കസ്റ്റഡിയിലിരിക്കെ അമിനി മരിച്ചതോടെയാണ് മതകാര്യ പോലീസ് ലോകശ്രദ്ധ നേടിയത്. പിന്നാലെഹിജാബിനെതിരെയും മതകാര്യ പോലീസിനെതിരെയും പ്രതിഷേധവുമായി സ്ത്രീകള്‍ തെരുവിലിറങ്ങുകയും ഇവരെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.സ്ത്രീകളുടെ ഈ പോരാട്ടം മതകാര്യ പൊലീസിനെ പിരിച്ച് വിടാന്‍ ഇറാന്‍ സര്‍ക്കാരിനെ നിര്‍ബന്ധിതരാക്കി. 

സ്ത്രീകളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് പോലീസ് മേധാവി കേണല്‍ അഹമ്മദ് മിര്‍സായിയെ രണ്ട് ദിവസം മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇറാന്റെ മതകാര്യ പോലീസ് ഗഷ്റ്റ്-ഇ-ഇര്‍ഷാദ് അല്ലെങ്കില്‍ ഗൈഡന്‍സ് പട്രോള്‍ എന്നും അറിയപ്പെടുന്നു.2006 ലാണ് പൊലീസിന്റെ ഈ യൂണിറ്റ് സ്ഥാപിതമായത്.

എന്താണ് മതകാര്യ പോലീസ്..

ഇറാന്റെ മതകാര്യ പോലീസ് രാജ്യത്തിന്റെ പോലീസ് സംവിധാനത്തിന്റെ ഭാഗമാണ്. അത് രാജ്യത്ത് ഇസ്ലാമിക നിയമങ്ങളും ഡ്രസ് കോഡും നടപ്പിലാക്കുന്നത് ഉറപ്പാക്കുന്നു.ഇത് യഥാര്‍ത്ഥത്തില്‍ ഇറാന്‍ സര്‍ക്കാരിന്റെ വിശ്വസ്തരും അര്‍ദ്ധസൈനിക വിഭാഗങ്ങളായി സ്വയം കരുതുന്നവരുമായ ഒരു കൂട്ടം ആളുകളാണ്.ഇറാനില്‍, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സര്‍ക്കാരിനെതിരായ വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്നതില്‍ പൊലീസ് പ്രധാന പങ്ക് വഹിക്കുന്നു.

ഇറാനില്‍ 1995-ല്‍ നിലവില്‍ വന്ന നിയമം അനുസരിച്ച് 60 വയസ്സ് വരെ പ്രായമുള്ള ഹിജാബ് ധരിക്കാത്ത സ്ത്രീകളെ തടവിലിടാന്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ട്.കൂടാതെ ഹിജാബ് ധരിക്കാത്തതിന് 74 ചാട്ടയടി മുതല്‍ 16 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.

സര്‍വകലാശാലകളിലെ പൊലീസ് വിന്യാസം..

ഇറാനില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയോ ഹിജാബോ ധരിക്കുന്നതിനുള്ള നിയമം അത്രമേല്‍ കര്‍ശനമാണ്. രാജ്യത്തുടനീളമുള്ള സ്‌കൂളുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികളുടെ വസ്ത്രധാരണരീതികള്‍ നിരീക്ഷിക്കാന്‍ മതകാര്യ പോലീസിനെ പതിവായി വിന്യസിച്ചിരുന്നു.

പ്രവര്‍ത്തനം ഇങ്ങനെ..

മതകാര്യ പോലീസ് സാധാരണയായി ഒരു വാന്‍ ഉപയോഗിച്ചാണ് പട്രോളിങ് നടത്തുന്നത്. അതില്‍ പുരുഷന്മാരും ഹിജാബ് ധരിച്ച സ്ത്രീ അംഗങ്ങളുമുണ്ട്. ഷോപ്പിംഗ് സെന്ററുകള്‍, സബ് വേ സ്റ്റേഷനുകള്‍ എന്നിവയുള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ സ്ത്രീകളെ നിരീക്ഷിക്കുക എന്നതാണ് അവരുടെ ജോലി. ബുര്‍ഖയും ഹിജാബും ധരിക്കാത്ത സ്ത്രീകളെ ഇത് കണ്ടാല്‍ ഉടന്‍ കസ്റ്റഡിയിലെടുക്കും. ഡ്രസ് കോഡ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരെ ജയിലിലടക്കുന്നത്. ഇനി ജയില്‍ ശിക്ഷ ലഭിക്കാത്ത സ്ത്രീകളെ ഒരു കേന്ദ്രത്തിലേക്ക് അയക്കുന്നു. അവിടെ അവരെ ഹിജാബ് എങ്ങനെ ധരിക്കണമെന്ന് പഠിപ്പിക്കുന്നു.

കൊല്ലപ്പെട്ട അമിനിയുടെ കാര്യത്തില്‍ നേരെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. ഹിജാബിനെ കുറിച്ച് പഠിപ്പിച്ചതിന് ശേഷം മാത്രമേ വിട്ടയക്കൂവെന്ന് പോലീസ് അമിനിയുടെ വീട്ടുകാരോട് പറഞ്ഞിരുന്നു.എന്നാല്‍ പിന്നീട് അമിനിയെ അബോധാവസ്ഥയില്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.സിടി സ്‌കാനിലാണ് അമിനിയുടെ തലയ്ക്ക് പൊട്ടലും മസ്തിഷ്‌ക രക്തസ്രാവവും ബ്രെയിന്‍ എഡിമയും കണ്ടെത്തിയത്.

മതകാര്യ പോലീസിന്റെ ചരിത്രം

ഇറാനിലെ പഹ്ലവി രാജവംശത്തിലെ ആദ്യത്തെ രാജാവായ റെസ ഷാ പഹ്ലവി 1925 മുതല്‍ 1941 വരെ ഇറാന്‍ ഭരിച്ചിരുന്നു.1936 ജനുവരി 8 ന് അദ്ദേഹം പുറപ്പെടുവിച്ച ഉത്തരവില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചു.ആധുനികവും മതേതരവുമായ സമൂഹത്തിന്റെ വക്താവായിരുന്നു ഷാ.അതോടെ ഹിജാബ് നിരോധനം രാജ്യത്ത് കര്‍ശനമായി പാലിച്ചു.ഹിജാബ് ധരിച്ച സ്ത്രീകളുടെ പര്‍ദ്ദ പൊലീസ് അഴിച്ചുമാറ്റാന്‍ തുടങ്ങി.എന്നാല്‍ റേസ ഷായുടെ ഈ ഉത്തരവ് അദ്ദേഹത്തിന് തിരിച്ചടിയായി.നാടുകടത്തപ്പെട്ട ഷായ്ക്ക് പകരം മകന്‍ ചുമതലയേറ്റെടുത്തു.

എന്നാല്‍ പിന്നീട് ആ നിയമം സര്‍ക്കാരിന് പ്രശ്‌നമായി. തുടര്‍ന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി അധികാരത്തിലെത്തിയ ശേഷം സ്ത്രീകള്‍ ഹിജാബ് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി.ഹിജാബ് വിപ്ലവത്തിന്റെ പ്രതീകമായി അദ്ദേഹം ഉപയോഗിച്ചു.എന്നാല്‍ ഹിജാബിന്റെയും ബുര്‍ഖയുടെയും നിരോധനത്തെ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ എതിര്‍ത്തിരുന്നു.ഇക്കാരണത്താല്‍ പുരുഷന്മാര്‍ക്ക് അവരുടെ വീട്ടില്‍ നിന്ന് സ്ത്രീകള്‍ പുറത്തിറങ്ങുന്നത് നിരോധിച്ചിരിക്കുന്നു.1979-ലെ ഇറാനിയന്‍ വിപ്ലവത്തിനു ശേഷം മതകാര്യ പോലീസിന്റെ പല രൂപങ്ങളും ഉയര്‍ന്നുവന്നിട്ടുണ്ട്.

1979-ലെ ഇറാനിയന്‍ വിപ്ലവത്തെത്തുടര്‍ന്ന് 1981-ല്‍ ഇറാന്‍ ഒരു നിയമം പാസാക്കി. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന ഈ ഉത്തരവ് നടപ്പാകുന്നുവെന്ന് ഉറപ്പാക്കാനുള്ള ചുമതല സദാചാര പോലീസിനെ ഏല്‍പ്പിച്ചു. ഈ നിയമം പാസാക്കി 41 വര്‍ഷം പിന്നിടുമ്പോള്‍ ഹിജാബിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുകയാണ്.മതകാര്യ പൊലീസ് സംവിധാനം പിരിച്ചുവിട്ടെങ്കിലും ഹിജാബിനെതിരായ പോരാട്ടത്തില്‍ നിന്ന് സ്ത്രീകള്‍ പിന്നോട്ടില്ലെന്നാണ് പ്രഖ്യാപിക്കുന്നത്.