ദുബൈ: കായിക ലോകത്തിന്റെ ഏറ്റവും ആവേശകരമായ ആഘോഷമായ ഫുട്ബാൾ ലോകകപ്പ് ആസ്വദിക്കാനായി അറബ് നാട്ടിലേക്ക് ആരാധകർ ഒഴുകുമ്പോൾ യു.എ.ഇക്കും സാമ്പത്തിക നേട്ടം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബൈയിലേക്ക് ഈ സീസണിൽ 10ലക്ഷത്തോളം സന്ദർശകർ അധികമായെത്തുന്നതാണ് സാമ്പത്തിക രംഗത്തിനും സഹായകമാകുന്നത്.
ദുബൈ സ്പോർട്സ് കൗൺസിൽ പുറത്തുവിട്ട കണക്കാണ് ഇത്രയും അധിക സന്ദർശകർ എത്തുമെന്ന് പ്രവചിക്കുന്നത്. ഖത്തറിൽ താമസസൗകര്യം കുറവായതിനാൽ പിന്നീട് ദുബൈയാണ് ഏറ്റവും കൂടുതൽ പേരും തെരഞ്ഞെടുക്കുന്നത്. ദുബൈയിൽ ഏകദേശം 1.4ലക്ഷം ഹോട്ടൽ മുറികളുള്ളപ്പോൾ ഖത്തറിൽ 45,000 ആണുള്ളത്. ലോകകപ്പ് വേളയിൽ ദോഹക്കും ദുബൈക്കുമിടയിൽ ആയിരക്കണക്കിന് ആരാധകരാണ് ഷട്ടിൽ സർവീസ് നടത്തുന്നത്.
എക്സ്പോ 2020 ദുബൈക്ക് യു.എ.ഇ ആതിഥേയത്വം വഹിച്ചത് ലോകതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാമാരിയുടെ ആശങ്കകൾക്കിടയിലും എക്സ്പോയെ വൻ വിജയമാക്കാൻ കഴിഞ്ഞിരുന്നു. മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, പ്രദർശന കേന്ദ്രങ്ങൾ, ഫ്രീ സോണുകൾ എന്നിവ പ്രവർത്തിപ്പിക്കുന്നത് യു.എ.ഇയിലാണ്. ദുബൈ വിമാനത്താവളം ഇപ്പോൾ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമെന്ന പദവിയിലാണുള്ളത്. ഇതെല്ലാം ലോകകപ്പ് സഞ്ചാരികളെ യു.എ.ഇയിലേക്ക് ആകർഷിക്കുന്ന ഘടകങ്ങളാണ്.