തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ കേന്ദ്രസേനയെ ആവശ്യപ്പെട്ടത് സർക്കാരല്ലെന്നും അദാനി ഗ്രൂപ്പ് ആണെന്നും വ്യക്തമാക്കി ഗതാഗത മന്ത്രി ആൻ്റണി രാജു. കമ്പനിയുടെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടുപോകുന്നതിനായി അവർ ആവശ്യം മുന്നോട്ടുവയ്ക്കുമ്പോൾ സംസ്ഥാന സർക്കാരിന് അത് എതിർക്കേണ്ട കാര്യമില്ലെന്നും ആൻ്റണി രാജു പറഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ അല്ല തീരുമാനം എടുക്കേണ്ടതെന്നും കേന്ദ്ര സർക്കാരും കോടതിയുമാണെന്നും മന്ത്രി വ്യക്തമാക്കി. കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചത്. 

അദാനി പോലുള്ള നിരവധി കമ്പനികൾക്ക് കേരളത്തിൽ കേന്ദ്ര സേനയുടെ സംരക്ഷണം നൽകുന്ന സംവിധാനമുണ്ട്. കമ്പനി കോടതിയിൽ ഉന്നയിച്ച ആവശ്യം സർക്കാരിന് നിരസിക്കാനാവില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സിപിഎം മുഖപത്രമായ ദേശാഭിമാനിയിൽ തീവ്രവാദ ബന്ധമുള്ള ഒൻപത് പേരുടെ ചിത്രം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ തൻ്റെ സഹോദരൻ ഉൾപ്പെട്ടതിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. എൽഡിഎഫിലെ ഒരു മന്ത്രിയും അവരെ തീവ്രവാദികളെന്ന് പറഞ്ഞിട്ടില്ലെന്നും മന്ത്രി അബ്ദുറഹ്മാൻ്റെ പ്രസംഗത്തെ വളച്ചൊടിച്ച് ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും മന്ത്രി വ്യക്തമാക്കി ഇതിനുള്ള മറുപടി സഹോദരൻ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട പ്രശ്നപരിഹാരത്തിന് സർക്കാ‌ർ വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. മന്ത്രിമാരും ഉപസമിതിയും ഇതുസംബന്ധിച്ച് നിരവധി ചർച്ചകളും നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ നേരിട്ട് സമരസമിതിയിലെ പ്രധാനികളുമായി സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെടുന്നില്ലായെന്നത് കോൺഗ്രസിന്റെ രാഷ്ട്രീയ ആരോപണമാണ്. സമരത്തെ ഹൈജാക്ക് ചെയ്ത് കോൺഗ്രസ് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്- ആൻ്റണി രാജു പറഞ്ഞു. 

വിളഇഞ്ഞം പദ്ധതി കൊണ്ടുവന്നത് കോൺഗ്രസാണ്. അവരുടെ ഇരട്ടത്താപ്പ് ഇപ്പോഴത്തെ നിലപാടിലൂടെ വ്യക്തമാണ്. കോൺഗ്രസിന്റെ ആഗ്രഹം നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭവനരഹിതരായവരിൽ 182ഓളം പേർ വാടക വാങ്ങിക്കഴിഞ്ഞുവെന്നും ബാക്കിയുള്ളവർക്ക് വാടക നൽകാൻ സർക്കാർ തയ്യാറാണെന്നും മന്ത്രി വ്യക്തമാക്കി. അവർ ആഗ്രഹിച്ച സ്ഥലത്തുതന്നെ വീടുകൾ നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.