തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. വിഴിഞ്ഞം സംഘർഷത്തിൻ്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്കെതിരെ മുരളീധരൻ രംഗത്തെത്തിയത്. മുഖ്യമന്ത്രി മാസ് ഡയലോഗുകള്‍ അവസാനിപ്പിച്ച് ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. അതിനു കഴിഞ്ഞില്ലെങ്കിൽ രാജിവച്ച് പുറത്തു പോകാനും അദ്ദേഹം തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. 

വിഴിഞ്ഞത്ത് വലിയ അതിക്രമമാണ് നടന്നത്. ജനങ്ങളും പൊലീസും ആക്രമിക്കപ്പെട്ടു. 200 കോടിരൂപയുടെ നഷ്ടമുണ്ടായെന്ന് തുറമുഖ കമ്പനി അവകാശപ്പെടുന്നു. ആ സമയത്തെല്ലാം മാളത്തിലിരുന്ന മുഖ്യമന്ത്രി മാസ് ഡയലോഗുമായി പത്ത് ദിവസം കഴിഞ്ഞപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്- മുരളീധരൻ പരിഹസിച്ചു. മാസ് ഡയലോഗ് അല്ല വേണ്ടതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്താന്‍ പറ്റുന്നില്ലെങ്കില്‍ രാജിവച്ചൊഴിയണമെന്നും മുരളീധരൻ വ്യക്തമാക്കി. 

നേരത്തെ സഭാ വിശ്വാസികളുടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമണത്തെ രൂക്ഷഭാഷയിൽ വിമർശിച്ച് മുഖ്യമന്ത്രി രം​ഗത്തെത്തിയിരുന്നു. നാടിൻ്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഭീഷണിയും വ്യാപക ആക്രമണവും നടക്കുന്നുണ്ടെന്നും മൃഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ആസൂത്രിത ശ്രമമാണ് നടന്നത്. കേരളത്തിൽ മന്ത്രിയായി പ്രവർത്തിക്കുന്ന ആളുടെ പേര് അബ്ദുറഹിമാൻ ആയതിനാൽ ആ പേരിൽ രാജ്യദ്രോഹിയുടെ നിലയുണ്ട് എന്നു പറയാൻ ഒരാൾക്ക് കഴിഞ്ഞാൽ എന്താണ് അതിന്റെ അർഥം- മുഖ്യമന്ത്രി ചോദിച്ചിരുന്നു. ഇവരൊക്കെ ഇളക്കി വിടാൻനോക്കുന്ന വികാരമെന്താണെന്നും  മുഖ്യമന്ത്രി ചോദ്യമുന്നയിച്ചിരുന്നു.