കൊച്ചി: കത്തോലിക്ക സഭയിലെ അനീതികള്‍ക്കെതിരെ നിര്‍ഭയമായി പോരാടുന്ന സിസ്റ്റര്‍ ലൂസി അല്‍പം പഠനത്തിരക്കിലാണ്. കന്യാസ്ത്രീ വേഷത്തില്‍ നിന്നിറങ്ങി പാന്റ്‌സും ഷര്‍ട്ടും സ്ലീവ്ലെസ് ജാക്കറ്റും അണിഞ്ഞ് നിയമപഠനത്തിലേക്കാണ് സിസ്റ്റര്‍ ചുവടുവെച്ചിരിക്കുന്നത്. എറണാകുളം പൂത്തോട്ട ശ്രീനാരായണ ലോ കോളേജിലെ എല്‍.എല്‍.ബി ക്ലാസ്സില്‍ ഇരിക്കുമ്പോഴും ഉള്ളില്‍ തന്റെ പോരാട്ടത്തിന് ഈ പഠനം ഊര്‍ജ്ജമേകുമെന്ന ചിന്തയാണ്. മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ ഹൈക്കോടതിയില്‍ നേരിട്ട് വാദിച്ച അനുഭവവും പഠനം തുടരാന്‍ കാരണമായി.

അധ്യാപികയായിരുന്ന സിസ്റ്റര്‍ ലൂസി ജോലിയില്‍ നിന്ന് വിരമിച്ച ശേഷം മൈസൂരിലെ ജെ.ജെ ലോ കോളേജില്‍ ചേര്‍ന്നെങ്കിലും അമ്മയുടെ അസുഖത്തെ തുടര്‍ന്ന് പഠനം ഉപേക്ഷിച്ചിരുന്നു. വീണ്ടും നിയമപഠനമെന്ന ആഗ്രഹം സഫലമാകുന്ന സന്തോഷത്തിലാണ് സിസ്റ്റര്‍. വര്‍ഷങ്ങളായി വാര്‍ത്താ ചാനലുകളില്‍ നിറഞ്ഞുനിന്നിട്ടും സിസ്റ്റര്‍ ലൂസിയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹപാഠികള്‍ക്കായില്ല. പിന്നീട് ആളെ തിരിച്ചറിഞ്ഞപ്പോഴേക്കും സിസ്റ്ററിന് ലഭിച്ചത് വിഐപി പരിവേഷം. പരിചയപ്പെടാന്‍ മറ്റ് ക്ലാസുകളില്‍ നിന്നുള്‍പ്പെടെ വിദ്യാര്‍ഥികളെത്തി. 

മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്‌സിന് എന്‍ട്രന്‍സ് എഴുതിയാണ് സിസ്റ്റര്‍ ലൂസി പ്രവേശനം ഉറപ്പാക്കിയത്. എന്നാല്‍ പഠനത്തിനായി വയനാട് കാരയ്ക്കാമല ഫ്രാന്‍സിസ്‌കന്‍ കോണ്‍വെന്റ് അധികൃതര്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. ഇതിന് കാത്തുനില്‍ക്കാതെ വിവരങ്ങള്‍ എഴുതി മഠത്തിലെ വാതിലില്‍ ഒട്ടിച്ച് വെച്ച് സിസ്റ്റര്‍ എറണാകുളത്തേക്ക് തിരിക്കുകയായിരുന്നു. പഠനം കഴിയുന്നത് വരെ കോളേജിന് സമീപത്തെ ഹോസ്റ്റലില്‍ താമസിക്കാനാണ് തീരുമാനം. 

1989ല്‍ ബി.എസ്സി മാത്സ് ബിരുദധാരിയായ സിസ്റ്റര്‍ ലൂസി ബിഎഡ് എടുത്ത ശേഷം അധ്യാപനത്തിലേക്ക് കടക്കുകയായിരുന്നു. നിലവില്‍ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ എം.എസ്.ഡബ്ലു കോഴ്‌സും പഠിക്കുന്നുണ്ട്.