ജക്കാര്‍ത്ത: വിവാഹത്തിന് മുമ്പുള്ള ലൈംഗികബന്ധംഒരു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാക്കാന്‍ ഇന്തോനേഷ്യ . പുതിയ ക്രിമിനല്‍ കോഡില്‍ ഇക്കാര്യം ഉള്‍പ്പെടുത്താന്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റ് പദ്ധതിയിടുന്നതായി ഇന്തോനേഷ്യയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പുതിയ ക്രിമിനല്‍ കോഡിന്റെ കരട് വരും ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ പാസാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

‘ഭാര്യ ഭര്‍ത്താക്കന്മാരല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന ഏതൊരാള്‍ക്കും വ്യഭിചാരത്തിന് പരമാവധി 1 വര്‍ഷം തടവോ അല്ലെങ്കില്‍ കാറ്റഗറി രണ്ട് പ്രകാരം പരമാവധി പിഴയോ ലഭിക്കും,’ ആര്‍ട്ടിക്കിള്‍ 413, ഖണ്ഡിക 1 ല്‍ പറയുന്നു.വിചാരണ കോടതിയില്‍ നടപടികള്‍ ആരംഭിക്കാത്തിടത്തോളം പരാതികള്‍ പിന്‍വലിക്കാമെന്നും ആര്‍ട്ടിക്കിള്‍ 144 പറയുന്നു.

കോഡിന്റെ മുന്‍ ഡ്രാഫ്റ്റ് മൂന്ന് വര്‍ഷം മുമ്പ് പാസാക്കേണ്ടതായിരുന്നു പക്ഷേ രാജ്യവ്യാപകമായി പ്രതിഷേധത്തെ തുടര്‍ന്ന് ഇത് നീണ്ടുപോകുകയായിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ നിയമത്തിനെതിരെ തെരുവിലിറങ്ങിയിരുന്നു. ‘ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായ ഒരു ക്രിമിനല്‍ കോഡ് ഉള്ളതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്,’ ഇന്തോനേഷ്യയുടെ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേര്‍ഡ് ഒമര്‍ ഷെരീഫ് ഹിയാരിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് പറഞ്ഞു.

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ സ്ത്രീകള്‍, മതന്യൂനപക്ഷങ്ങള്‍, എല്‍ജിബിടി ആളുകള്‍ എന്നിവരോട് വിവേചനം കാണിക്കുന്ന നൂറുകണക്കിന് നിയന്ത്രണങ്ങള്‍ പ്രാദേശിക തലത്തില്‍ ഉണ്ട്. പുതിയ ക്രിമിനല്‍ കോഡ് പാസായാല്‍, അത് ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ബാധകമാകും. വിനോദസഞ്ചാര, നിക്ഷേപ കേന്ദ്രമെന്ന നിലയിലുള്ള ഇന്തോനേഷ്യയുടെ പ്രതിച്ഛായയെ പുതിയ നിയമങ്ങള്‍ ബാധിക്കുമെന്ന ആശങ്കയും ബിസിനസ് ഗ്രൂപ്പുകള്‍ ഉന്നയിച്ചിട്ടുണ്ട്.