ന്യൂഡല്‍ഹി: ദ കാഷ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച ഇസ്രയേലി ജൂറി ചെയര്മാന് നാദവ് ലാപിഡിനെതിരെ ഇന്ത്യയിലെ ഇസ്രയേല്‍ അംബാസിഡര്‍ നഓര്‍ ഗിലോണ്‍ രംഗത്ത്. ലാപിഡിന്റെ പരാമര്‍ശനത്തില്‍ അദ്ദേഹം സ്വയം ലജ്ജിക്കണമെന്ന് ഗിലോണ്‍ പറഞ്ഞു.
രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ജൂറി അധ്യക്ഷ പദവി ലാപിഡ് ദുരുപയോഗിച്ചു. അദ്ദേഹത്തെ ഈ പദവിയിലേക്ക് ക്ഷണിച്ചത് ഇന്ത്യക്ക് ഇസ്രയേലിനോടുള്ള സ്നേഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഇസ്രായേല്‍ രാഷ്ട്രീയത്തിലെ ലാപിഡിന്റെ നിലപാടിന്റെ ഭാഗമായുണ്ടായ പരാമര്‍ശമാണിത്. ഇതുവഴി ഇന്ത്യ- ഇസ്രായേല്‍ ബന്ധത്തിന് വന്ന കോട്ടം പരിഹരിക്കുമെന്നും ഗിലോണ്‍ വ്യക്തമാക്കി.
ലാപിഡിന്റെ പരാമര്‍ശത്തില്‍ രൂക്ഷവിമര്‍ശനവുമായി നടന് അനുപം ഖേറും രംഗത്തെത്തി. ചില ആളുകള്‍ക്ക് കാഷ്മീരിലെ സത്യം ദഹിക്കില്ല. പതിറ്റാണ്ടുകളായി കാഷ്മീരിനെ വേറെ രീതിയില്‍ കാണിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്.
സത്യമെന്താണെന്ന് ദ കാഷ്മീര്‍ ഫയല്‍സ് എന്ന സിനിമ കാട്ടിത്തന്നത് ഇവരെ വിഷമിച്ചു. അതുകൊണ്ടാണ് സിനിമയെ ഇകഴ്ത്തികാണിക്കാന്‍ ശ്രമിക്കുന്നതെന്നും നടന് പ്രതികരിച്ചു.
ഗോവയില്‍ വച്ച് നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരവിഭാഗത്തില്‍ 15 സിനിമകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 14 സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തി. എന്നാല്‍ പതിനഞ്ചാമത്തെ ചിത്രമായ ദ കാഷ്മീർ ഫയല്‍സ് കണ്ട് തങ്ങള്‍ നിരാശരായെന്നും അത് തങ്ങളെ ഞെട്ടിക്കുകയും അസ്വസ്ഥരാക്കുകയും ചെയ്തെന്നുമായിരുന്നു ലാപിഡ് സമാപന വേദിയില്‍ വിമര്‍ശനം ഉന്നയിച്ചത്.
പ്രൊപഗന്‍ഡ വള്‍ഗര്‍ സിനിമയായിട്ടാണ് തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. കാഷ്മീരി പണ്ഡിറ്റുകളുടെ പലായനത്തിന്റെ കഥ പറയുന്ന ചിത്രമായിരുന്നു ദ കാഷ്മീര്‍ ഫയല്‍സ്.