കണ്ണൂർ: പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടിയെത്തി. മന്ത്രിയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഇ.പിയുടെ മറുപടി ഇങ്ങനെയായിരുന്നു; “നിങ്ങൾക്ക് വാർത്തകൾ മെനയാം.. ഞാനും എന്റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും..’
കഴിഞ്ഞ കുറച്ചുനാളുകളായി ഇ.പി സിപിഎമ്മിന്റെ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഗവർണർക്കെതിരേ നടത്തിയ എൽഡിഎഫിന്റെ രാജ്ഭവൻ മാർച്ചിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം വാർത്തയായിരുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ ഒരു മാസത്തേക്ക് പാർട്ടിയിൽനിന്ന് അവധി എടുത്തുവെന്നാണ് ജയരാജൻ നൽകിയ വിശദീകരണം.
എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പാർട്ടി പ്രവർത്തനങ്ങളിൽ ഇ.പി സജീവമാകാതെ വന്നതോടെ വിഷയം വീണ്ടും വാർത്തകളിൽ ഇടംപിടിച്ചു. ഇതിനിടയിൽ കണ്ണൂരിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇ.പി പങ്കെടുക്കുകയും ചെയ്തു.
ഇ.പി സജീവ രാഷ്ട്രീയം ഉപേക്ഷിച്ച് വ്യവസായത്തിലേക്ക് തിരിയുകയാണെന്ന് അടുത്തിടെ വാർത്തകളുണ്ടായിരുന്നു. ഈ വാർത്തയോടൊന്നും ഇ.പി പ്രതികരിക്കാതിരുന്നതോടെ അഭ്യൂഹം കൂടുതൽ ശക്തമായി.
കോടിയേരി ബാലകൃഷ്ണന് പിൻഗാമിയായി എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയാക്കിയതിലും പാർട്ടി പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയിലേക്ക് പ്രവേശനം കിട്ടാത്തതിലും ഇ.പിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.