ദോഹ: എന്താണ് പെട്ടന്ന് സംഭവിച്ചത്. ഗ്രൗണ്ടിലും ഗാലറിയിലും ഇരുട്ട് പരന്നു. 10 സെക്കൻഡിനുള്ളിൽ എല്ലാം പഴയ നിലയിൽ… തിങ്കളാഴ്ച വൈകുന്നേരം ബ്രസീലും സ്വിറ്റ്സർലൻഡും തമ്മിലുള്ള മത്സരം നടക്കുന്നതിനിടെ സ്റ്റേഡിയത്തിലെ ലൈറ്റുകൾ ഓഫായതാണ് സംഭവം.
ആദ്യ പകുതിയുടെ 44-ാം മിനിറ്റിലായിരുന്നു സംഭവം. ബ്രസീലിന് ലഭിച്ച കോർണർ എടുക്കാനായി റാഫീഞ്ഞ തയാറാകുന്ന സമയത്താണ് പെട്ടെന്ന് ലൈറ്റുകൾ ഓഫായത്. 10 സെക്കൻഡുകൾക്കുള്ളിൽ ലൈറ്റുകൾ വീണ്ടും ഓണായതോടെ കളി പുനഃരാരംഭിച്ചു.
ലോകകപ്പ് സ്റ്റേഡിയത്തിൽ വൈദ്യുതി നിലച്ച സംഭവത്തിൽ സംഘാടകരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണ് സംഭവിച്ചതെന്ന് ആരോപിച്ച് പലരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, വൈദ്യുതി നിലയ്ക്കാനുള്ള കാരണം വ്യക്തമല്ല. ഇതിന്റെ ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറയുകയാണ്.