ലണ്ടൻ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ പൂന്തോട്ടത്തിലേക്ക് വെങ്കല ശിൽപം വാങ്ങിയ പ്രധാനമന്ത്രി ഋഷി സുനക് വിവാദത്തിൽ. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 10 ഡൗണിംഗ് സ്ട്രീറ്റ് പൂന്തോട്ടത്തിലേക്കാണ് 1.3 ദശലക്ഷം പൗണ്ട് (ഏകദേശം 12 കോടി ഇന്ത്യൻ രൂപ) ചെലവഴിച്ച് വെങ്കല ശിൽപം വാങ്ങിയത്. പ്രധാനമന്ത്രിയുടെ നടപടി വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

വിലക്കയറ്റം, ഗാർഹിക ബില്ലുകൾ, ചെലവുചുരുക്കൽ നടപടികൾ എന്നിവയെ ചൊല്ലി വലിയ പ്രതിസന്ധി തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ നടപടിയെന്നാണ് ഉയരുന്ന പ്രധാന വിമർശനം. പ്രമുഖ ബ്രിട്ടീഷ് കലാകാരനിൽ നിന്ന് ശിൽപം വാങ്ങാനുള്ള യു.കെ ഗവൺമെന്റിന്റെ തീരുമാനത്തെ ജനങ്ങൾ രൂക്ഷമായി വിമർശിച്ചു. ഹെൻറി മൂർ ‘വർക്കിംഗ് മോഡൽ ഫോർ സീറ്റഡ് വുമൺ എന്ന ശിൽപമാണ് സർക്കാർ ലേലത്തിൽ സ്വന്തമാക്കിയതെന്ന് ‘സൺ പത്രം’ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞമാസമായിരുന്നു ലേലം നടന്നത്. ജനങ്ങളുടെ നികുതിപ്പണം അനാവശ്യമായി ചെലവഴിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ ധൂർത്താണെന്നും സാമ്പത്തിക വിദഗ്ധർ പറയുന്നു. ബ്രിട്ടൻ കടുത്ത വരൾച്ച നേരിട്ട സമയത്ത് സ്വകാര്യ ഭവനത്തിൽ വലിയ സ്വിമ്മിങ് പൂൾ പണിതതിനും ഋഷി സുനക് പഴികേട്ടിരുന്നു. ബ്രിട്ടന്റെ 57-ാമത് പ്രധാനമന്ത്രിയും ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനുമാണ് 42കാരനായ ഋഷി സുനക്.