ന്യൂഡല്‍ഹി; മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയാന്‍ നിയമം കൂടുതല്‍ ശക്തമാക്കാന്‍ കേന്ദ്രം. മൂന്നുവര്‍ഷംവരെ തടവും കൊല്ലുകയാണെങ്കില്‍ അഞ്ചുവര്‍ഷംവരെ തടവുമായിരിക്കും ശിക്ഷ ലഭിക്കുക1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍നിയമത്തില്‍ 61 ഭേദഗതികളാണ് കൊണ്ടുവരുന്നത്. 

ബില്ലിന്‍റെ കരട് ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരമന്ത്രാലയമാണ് തയ്യാറാക്കിയത്. മന്ത്രാലയം കരട് ബില്‍ പരസ്യമാക്കി, ഡിസംബര്‍ ഏഴുവരെ പൊതുജനാഭിപ്രായം തേടും. ‘ഒരു മൃഗത്തിന് ആജീവനാന്ത വൈകല്യത്തിനോ മരണത്തിനോ കാരണമായേക്കാവുന്ന പ്രവൃത്തി’ എന്നാണ് ക്രൂരതയെ നിര്‍വചിച്ചിരിക്കുന്നത്. ബില്‍ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിലോ ബജറ്റ് സമ്മേളനത്തിലോ അവതരിപ്പിച്ചേക്കും.

കുറ്റവാളികളെ അറസ്റ്റ് വാറന്‍റ് ഇല്ലാതെ അറസ്റ്റ് ചെയ്യാനാവും. ക്രൂരതയ്ക്ക് ഏറ്റവുംകുറഞ്ഞത് 50,000 രൂപ പിഴയായി ശിക്ഷലഭിക്കും, അത് 75,000 രൂപ വരെ ഉയര്‍ത്താം. അല്ലെങ്കില്‍ ചെലവ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് അധികാരപരിധിയിലുള്ള മൃഗഡോക്ടര്‍മാരുമായി കൂടിയാലോചിച്ച് തീരുമാനിക്കാമെന്ന് കരട് നിര്‍ദേശത്തില്‍ പറയുന്നു.