തിരുവനന്തപുരം: കോൺഗ്രസ് നേതൃത്വത്തിന്റെ അതൃപ്തികൾ വക വയ്ക്കാതെ ശശി തരൂരിന്റെ കേരള പര്യടനം മുന്നോട്ട്. പാർട്ടി അച്ചടക്കത്തിന്റെ വാളുമായി പിന്നാലെ കൂടിയിട്ടും മെരുങ്ങില്ലെന്നു പ്രഖ്യാപിച്ച് നേതൃത്വത്തിന്റെ വിമർശനങ്ങൾക്ക് ഇടപെടലുകളിലൂടെ കൃത്യമായി മറുപടി കൊടുത്തുമാണ് തരൂരിന്റെ പരിപാടികൾ. ഐ ഗ്രൂപ്പ് നിയന്ത്രണത്തിലുള്ള നേതൃത്വം ഒളിഞ്ഞും തെളിഞ്ഞും ഭീഷണി മുഴക്കുന്നുണ്ടെങ്കിലും എ ഗ്രൂപ്പ് നേതാക്കൾ തരൂരിനൊപ്പമാണു നിലയുറപ്പിക്കുന്നത്.
എഐസിസി നേതാക്കളുടെയും ഘടകകക്ഷികളുടെയും പിന്തുണയുള്ളതിനാൽ കോൺഗ്രസ് നേതൃത്വവുമായി വേണ്ട കൂടിയാലോചനകൾ നടത്താതെയുള്ള പരിപാടികളിൽ പോലും നടപടിയെടുക്കാൻ നേതൃത്വത്തിനാകുന്നില്ല. പാർട്ടിയും തരൂരും രണ്ടായി പ്രവർത്തിക്കുന്നതു തടയിടാൻ കോൺഗ്രസ് അച്ചടക്ക സമിതി തീരുമാനമെടുത്തെങ്കിലും ഡൽഹിയിൽ നിന്നുള്ള ഇടപെടലെത്തിയതോടെ തത്കാലം കണ്ടില്ലെന്നു വയ്ക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. കെപിസിസി അച്ചടക്കസമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇന്നലെ വൈകുന്നേരം വാർത്താസമ്മേളനം വിളിച്ചതും പിന്നാലെ വേണ്ടെന്നുവച്ചതും ഹൈക്കമാൻഡ് ഇടപെടലെത്തിയതിന് പിന്നാലെയാണെന്നു സൂചന.
തലസ്ഥാനത്തെ എംപിയായിട്ടും കോൺഗ്രസ് പരിപാടികളിൽ തരൂർ പങ്കെടുക്കാറില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഒളിയമ്പെയ്തതിനു പിന്നാലെയാണ് കോർപ്പറേഷനിൽ യുഡിഎഫ് നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധത്തിൽ തരൂർ പങ്കെടുത്ത് വൻ സ്വീകരണം ഏറ്റുവാങ്ങിയത്. മലബാറിലും തലസ്ഥാനത്തും വിവിധ പരിപാടികളിൽ പങ്കെടുത്ത് തരൂർ ഇനി പ്രതിപക്ഷ നേതാവിന്റെ തട്ടകത്തിലേക്കാണ് കടക്കുന്നത്. കൊച്ചിയില്‍ സംസ്ഥാന പ്രൊഫഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായാണ് തരൂരിനെ സംഘാടകര്‍ ക്ഷണിച്ചിരിക്കുന്നത്. കൂടാതെ, ഡിസംബര്‍ മൂന്നിന് കോട്ടയത്ത് തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുമുണ്ട്. ഇതിനൊപ്പം ജനുവരിയിൽ പെരുന്നയില്‍ നടക്കുന്ന മന്നം സമാധി സമ്മേളനത്തില്‍ മുഖ്യാതിഥിയും തരൂരാണ്.
തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തരൂരിന്റെ നീക്കങ്ങൾ. തിരുവനന്തപുരം കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട കത്ത് സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിലില്‍ കഴിയുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഇന്നലെ സന്ദര്‍ശിച്ചതോടെ തലസ്ഥാനത്തെ പ്രവർത്തകരിലും തരൂരിന് വലിയ സ്വീകാര്യത നേടാനായി. കെപിസിസി നേതൃത്വവുമായി ചേർന്നു നിൽക്കുന്ന സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ ഉൾപ്പെടെ ഇവരെ തിരിഞ്ഞു നോക്കുന്നില്ലെന്നും സമരം ഉപേക്ഷിച്ച് അദ്ദേഹം ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ ആഘോഷിക്കുകയാണെന്നും വിമര്‍ശനം ഉയരുമ്പോഴാണ് നേതൃത്വത്തിന് തരൂരിന്റെ മറ്റൊരു ഷോക്ക്. ഇതിനും പിന്നാലെയാണ് പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമൊപ്പം തരൂർ കൊച്ചിയിലേക്കെത്തുന്നത്. ഞായറാഴ്ച കൊച്ചിയിൽ പ്രൊഫണൽ കോൺഗ്രസിന്റെ സംസ്ഥാനതല കോൺക്ലേവിലാണ് മൂന്ന് നേതാക്കളും പങ്കെടുക്കുന്നത്. ഡോ എസ്.എസ് ലാലും മാത്യു കുഴൽനാടൻ എംഎൽഎയും മുഖ്യ സംഘാടകരായിട്ടുള്ള കോൺക്ലേവിൽ മുഖ്യ പ്രഭാഷകനാണു തരൂർ.
കോൺക്ലേവിന്റെ ഉദ്ഘാടനം കെപിസിസി അധ്യക്ഷൻ കെ. സുധാകരനും ലീഡേഴ്സ് ഫോറത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിർവഹിക്കും. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ രാവിലെ ഒൻപതുമുതൽ വൈകിട്ട് ആറുവരെ വിവിധ സെഷനുകളായിട്ടാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് നേതാക്കളും ഒരുമിച്ച് പങ്കെടുക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
നേതൃത്വവുമായി ചേർന്ന് നിൽക്കുന്ന നേതാക്കൾ സംഘടിപ്പിക്കുന്ന പരിപാടിയിൽ തരൂർ അനുകൂലിയായ ശബരീനാഥനും പങ്കെടുക്കുന്നുണ്ട്. പത്തനംതിട്ടയടക്കം മറ്റു ജില്ലകളിലും തരൂരിന്റെ വിവിധ പരിപാടികൾ അണിയറയിൽ ഒരുങ്ങുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ വച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരന്‍ നായര്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ പശ്ചാത്തലത്തില്‍ തരൂരിനെതിരേയുള്ള ഓരോ നീക്കവും കരുതലോടെയാണ് കെപിസിസി കാണുന്നത്.
ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടി: ശശി തരൂർ
താൻ ചെയ്യുന്നതെല്ലാം പാർട്ടിക്ക് വേണ്ടിയാണെന്ന് ശശി തരൂര്‍. ചെണ്ടയ്ക്ക് താഴെയാണ് എല്ലാ വാദ്യങ്ങളും’ എന്ന രമേശ് ചെന്നിത്തലയുടെ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു തരൂരിന്റെ മറുപടി. എല്ലാം ചെയ്യുന്നത് പാർട്ടിക്ക് അകത്തു നിന്നാണ്. തന്റെ പ്രവര്‍ത്തനം പാർട്ടി അംഗങ്ങൾക്ക് വേണ്ടിയാണെന്നും ഒരു പ്രശ്നവുമില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നഗരസഭയിലെ സമരവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തരൂർ സന്ദർശിച്ചു. ഇവർക്ക് ആവശ്യമായ നിയമസഹായം നൽകുമെന്ന് തരൂർ ഉറപ്പ് നൽകി.