ശതകോടീശ്വരനായ ഇലോൺ മസ്ക് ഏറ്റെടുത്തതിന് പിന്നാലെ ടെക് ലോകത്തിന്റെ ശ്രദ്ധ ട്വിറ്ററിന്മേലുണ്ട്. കൂട്ടപ്പിരിച്ചുവിടലുകളും കൂട്ടരാജിയും ഒക്കെ ഏറെ വാർത്താപ്രാധാന്യവും നേടിയിരുന്നു. ഇലോൺ മസ്കിന്റെ ചില നടപടികൾ വ്യാപക വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു.
ആദ്യം 50 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ഇലോൺ മസ്ക് പിന്നാലെ കരാർ ജീവനക്കാരെയും പുറത്താക്കിയിരുന്നു. ആകെ 60 ശതമാനത്തോളം ജീവനക്കാരെ പിരിച്ചുവിട്ട ശേഷം ഇനി പുറത്താക്കലുകൾ ഉണ്ടാകില്ലെന്ന് ട്വിറ്റർ അറിയിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ 2007 ൽ ടെക് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹാക്കറെ കമ്പനിയിലെത്തിച്ചിരിക്കുകയാണ് ഇലോൺ മസ്ക്. 2007 ൽ ഐഫോൺ ഹാക്ക് ചെയ്ത ജോർജ് ഹോട്സിനെ 12 ആഴ്ചത്തേയ്ക്കുള്ള ഇന്റേൺ ആയാണ് ട്വിറ്ററിൽ എത്തിച്ചിരിക്കുന്നത്.
ട്വിറ്ററിലെ സെർച്ച് ഫീച്ചറിലെ തകരാറുകൾ പരിഹരിക്കുകയാണ് ഹോട്സിന്റെ പ്രധാന ദൗത്യം. ശ്രമകരമായ ജോലിയാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ഹോട്സിന് പൂർത്തിയാക്കാനുള്ളത്. നിരവധി വിദഗ്ധർ വർഷങ്ങളായി ശ്രമിച്ചിട്ടും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കാത്ത ജോലിയാണ് മസ്ക് കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ ഹോട്സിനെ ഏൽപ്പിച്ചിരിക്കുന്നത്.