കണ്ണൂര്: തലശേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിക്കൊന്ന ആയുധം കണ്ടെത്തി. കേസിലെ മുഖ്യപ്രതി പാറായി ബാബു ആണ് ആയുധം എടുത്തത്. പ്രതികൾ കൃത്യം നടത്താൻപോയ ഓട്ടോയും കണ്ടെത്തി.
കേസിലെ പ്രതികളുമായുള്ള പോലീസിന്റെ തെളിവെടുപ്പിനിടെയാണ് ആയുധവും വാഹനവും കണ്ടെത്തിയത്. കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്നും കൃത്യം നടത്തിയ ശേഷം കർണാടകയിലേക്ക് കടക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്നും പോലീസ് പറഞ്ഞു.
തലശേരി സ്വദേശികളായ പാറായി ബാബു, ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് കേസിലെ പ്രതികൾ. കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സാഹസികമായാണ് ബാബുവിനെ പോലീസ് പിടികൂടിയത്.
തലശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗവുമായ നെട്ടൂർ പൂവനാഴി വീട്ടിൽ ഷമീർ (40) എന്നിവരാണു മരിച്ചത്. സാരമായി പരിക്കേറ്റ ഇവരുടെ സുഹൃത്ത് നിട്ടൂർ സാറാസ് വീട്ടിൽ ഷാനിബിനെ (29) തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ലഹരിവില്പന ചോദ്യംചെയ്ത ഷമീറിന്റെ മകൻ ഷബീലിനെ (20) ബുധനാഴ്ച ഉച്ചയ്ക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ആക്രമിച്ചിരുന്നു. പരിക്കേറ്റ ഷബീലിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് അനുരഞ്ജനത്തിനെന്ന വ്യാജേന എത്തിയ ലഹരിമാഫിയ സംഘം ഖാലിദ് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.