ഡല്‍ഹി: ശ്രദ്ധ വാക്കറുടെ കൊലപാതക വാര്‍ത്തയില്‍ രാജ്യം ഞെട്ടിയതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ സീതാപൂരിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. പങ്കജ് മൗര്യ എന്നയാള്‍ ഭാര്യ ജ്യോതിയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതായി കുറ്റസമ്മതം നടത്തി. നവംബര്‍ എട്ടിന് ഗുലാരിഹ പ്രദേശത്ത് നിന്ന് ജ്യോതിയുടെ ശരീരഭാഗങ്ങള്‍ കണ്ടെടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷണത്തിനൊടുവില്‍ ജ്യോതിയുടെ ഭര്‍ത്താവ് പങ്കജ് മൗര്യ, ദുര്‍ജന്‍ പാസി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ മയക്കുമരുന്നിന് അടിമയാണെന്നും പല ദിവസങ്ങളോളം മറ്റൊരാളൊപ്പമായിരുന്നു താമസം എന്നും ഇതിനെ തുടര്‍ന്ന് ബന്ധം വഷളാകുകയായിരുന്നുവെന്നും പങ്കജ് മൗര്യ പോലീസിനോട് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് ജ്യോതിയെ കൊലപ്പെടുത്താന്‍ പങ്കജ് പദ്ധതിയിട്ടതെന്ന് സീതാപൂര്‍ പോലീസ് പറഞ്ഞു. ഇരുവരും വിവാഹിതരായിട്ട് പത്തുവര്‍ഷം കഴിഞ്ഞു. പങ്കജ് മൗര്യ ജ്യോതിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പല കഷ്ണങ്ങളാക്കി മുറിക്കുകയായിരുന്നു. അവളുടെ മരണവിവരം പുറത്തറിയാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പോലീസ് പറയുന്നു.