അഞ്ച് മക്കളില്‍ മൂന്ന് ആണ്‍മക്കളെ ദുരുപയോഗം ചെയ്ത ശിശുപീഡകനെ കുത്തിക്കൊലപ്പെടുത്തി അമ്മ. ലണ്ടനിലാണ് സംഭവം. മൈക്കല്‍ പ്ലീസ്റ്റഡ് എന്ന 77 കാരനെയാണ് സാറ സാന്‍ഡ്സ് എന്ന യുവതി കൊലപ്പെടുത്തിയത്. 2014ലായിരുന്നു സംഭവം നടന്നത്. അന്ന് പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പ്രായപൂര്‍ത്തിയായ ശേഷം നിലവില്‍ ജയില്‍ മോചിതയായ അമ്മയ്ക്കൊപ്പം ശിശുപീഡകര്‍ക്കെതിരായ നിയമം കൂടുതല്‍ ശക്തമാക്കണമെന്ന ബോധവല്‍ക്കരണ പ്രവര്‍ത്തികളില്‍ സജീവമാണ്. ആണ്‍കുട്ടികള്‍ക്കെതിരെ ക്രൂരത കാണിച്ച അയല്‍വാസിയെ മദ്യ ലഹരിയിലാണ് സാറ കുത്തിക്കൊലപ്പെടുത്തിയത്.

വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളെ പീഡിപ്പിച്ചയാളെ അമ്മ കൊലപ്പെടുത്തിയപ്പോള്‍ സുരക്ഷിതരായി തോന്നിയെന്ന് പ്രതികരിക്കുകയാണ് പീഡനത്തിനിരയായ ആണ്‍മക്കള്‍. അയാള്‍ മരിച്ചത് നന്നായി തോന്നിയെന്നാണ് കൂട്ടത്തിലെ ഇളയ മകന്‍ പ്രതികരിച്ചത്. ബിബിസി സംപ്രേക്ഷണം ചെയ്ത ഒരു ഡോക്യുമെന്‍ററിയാണ് ഇവരുടെ അനുഭവം പുറത്ത് കൊണ്ടുവന്നത്. ശിശുപീഡകനെ കൊലപ്പെടുത്തിയ വിവരമറിഞ്ഞപ്പോള്‍ എന്താണ് തോന്നിയതെന്ന ചോദ്യത്തിന് മൂന്ന് പേരുടേയും മറുപടി ഒന്നായിരുന്നു. ഒരുപാട് സന്തോഷമുണ്ട്, എന്നായിരുന്നു അത്. അയാളെ ജയിലില്‍ അടച്ച് കഴിഞ്ഞാല്‍ കാലക്രമത്തില്‍ അയാള്‍ക്ക് ജാമ്യം ലഭിക്കും പുറത്ത് വന്നാല്‍ അയാള്‍ ക്രൂരകൃത്യം ആവര്‍ത്തിക്കില്ലെന്ന് എന്താണ് ഉറപ്പെന്നും ചോദിക്കുന്നു മൂവര്‍ സംഘം.

തന്‍റെ കുടുംബത്തെ വലിച്ച് കീറിയ അവസ്ഥയിലാക്കിയതായി തോന്നിയതിനേ തുടര്‍ന്നാണ് അയല്‍വാസിയെ കൊലപ്പെടുത്തിയതെന്ന സാറയും പ്രതികരിക്കുന്നു. കുട്ടികള്‍ പീഡനത്തിന് ഇരയായിയെന്ന ബോധ്യം ഉള്ളില്‍ നിന്ന് തന്നെ കാര്‍ന്ന് തിന്നുന്ന അവസ്ഥയായിരുന്നു. ഈ കുട്ടികളെ കൂടാതെ 24 ഓളം പേരെയാണ് മൈക്കല്‍ പീഡിപ്പിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. പീഡനത്തിന് ശേഷം ഒളിവില്‍ പേരുമാറ്റി കഴിയുന്നതിനിടെയാണ് സഹോദരങ്ങളെ ഇയാള്‍ ദുരുപയോഗം ചെയ്യുന്നത്.

നിയമത്തിലെ ഏതാനും ചില പഴുതുകള്‍ ഉപയോഗിച്ചായിരുന്നു മൈക്കല്‍ സമൂഹമധ്യത്തില്‍ മറ്റൊരു പേരില്‍ മാന്യനായി കഴിഞ്ഞിരുന്നത്. കൊലപാതക കുറ്റത്തിനാണ് സാറയെ അറസ്റ്റ് ചെയ്തതെങ്കിലും കോടതി കൊലപാതക്കുറ്റം സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയിരുന്നു. ഏഴര വര്‍ഷമാണ് കേസില്‍ സാറ ജയിലില്‍ കഴിഞ്ഞത്. സാറയോടും കുടുബത്തോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന അയല്‍വാസിയായ കഴിഞ്ഞ ശേഷമാണ് മൈക്കല്‍ കുട്ടികളെ ദുരുപയോഗം ചെയ്തത്.