ദോഹ: വിവാദ മതപണ്ഡിതൻ സാക്കിർ നായിക്കിനെ ലോകകപ്പ് ഉദ്ഘാടന ചടങ്ങിലെ ഔദ്യോഗിക അതിഥിയായി ക്ഷണിച്ചെന്ന വാദം തെറ്റാണെന്ന് ഖത്തർ അറിയിച്ചു. നായിക്കിനെ ചടങ്ങിലേക്ക് ക്ഷണിച്ചെന്ന ആരോപണം ഇന്ത്യ – ഖത്തർ നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീഴ്ത്താനായി ബാഹ്യശക്തികൾ പ്രചരിപ്പിച്ച കിംവദന്തിയാണെന്ന് ഖത്തർ വ്യക്തമാക്കി.
വിദ്വേഷ പ്രസംഗങ്ങൾ നടത്തിയതിനും സാന്പത്തിക ക്രമക്കേടുകളിലും ഇന്ത്യയിൽ അന്വേഷണം നേരിടുന്ന നായിക്ക് പങ്കെടുക്കുന്ന ലോകകപ്പ് ഉദ്ഘാടന ചടങ്ങിൽ നിന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ വിട്ട് നിൽക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യക്ക് നൽകിയ ഔദ്യോഗിക വിശദീകരണത്തിലാണ് നായിക്ക് സർക്കാർ അതിഥിയല്ലെന്ന കാര്യം ഖത്തർ വ്യക്തമാക്കിയത്. തുടർന്ന് ഉദ്ഘാടന ചടങ്ങിൽ ധൻകർ പങ്കെടുത്തിരുന്നു.
ലോകകപ്പ് വേദിയിൽ ഇതുവരെ പ്രത്യക്ഷനായില്ലെങ്കിലും നായിക്ക് ഖത്തറിൽ എത്തിയിട്ടുണ്ടോയെന്ന കാര്യത്തിൽ വിശദീകരണം ലഭ്യമല്ല. ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് നേരിടുന്ന നായിക്ക്, 2020-ലെ ഡൽഹി കലാപക്കേസിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന വ്യക്തിയാണ്.