വാഷിംഗ്ടൺ ഡിസി: നികുതി വിവരങ്ങൾ പരസ്യപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസിൽ റിപ്പബ്ലിക്കൻ പാർട്ടി നേതാവും മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് തിരിച്ചടി. ട്രംപിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ പരിശോധിക്കാൻ ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കോൺഗ്രസ് കമ്മിറ്റിക്ക് സുപ്രീംകോടതി അനുമതി നൽകി.
തന്റെ നികുതി റിട്ടേണുകളും അനുബന്ധ രേഖകളും രഹസ്യമായി സൂക്ഷിക്കാന്‍ അസാധാരണമായ ശ്രമം നടത്തിയ ട്രംപിന്റെ നീക്കങ്ങൾക്ക് വൻ തിരിച്ചടിയാണ് കോടതിയുടെ ഉത്തരവ്. ട്രംപിന്റെ 2013-18 കാലയളവിലെ നികുതി റിട്ടേണുകളും രേഖകളും ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള കമ്മിറ്റിക്ക് കൈമാറാനാണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റിന് കോടതി അനുമതി നൽകിയത്.
നിയമപ്രകാരം, അമേരിക്കയുടെ പ്രസിഡന്റുമാര്‍ തങ്ങളുടെ വ്യക്തിഗത സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ല. എന്നാല്‍ റിച്ചാഡ് നിക്സന് മുതലുള്ളവര്‍ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്തി പോന്നിരുന്നു. എന്നാല്‍ ട്രംപ് തന്റെ സാമ്പത്തിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായിരുന്നില്ല.
നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ ഡെമോക്രാറ്റുകള്‍ തെരഞ്ഞെടുപ്പു പ്രചാരണകാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, അന്ന് അത് തെളിയിക്കാനോ കേസ് പരിഗണിക്കാനോ കോടതി തയാറായിരുന്നില്ല. ട്രംപ് പ്രസിഡന്റ് ആയി തുടരുന്നു എന്ന സാങ്കേതികത്വം പരിഗണിച്ചായിരുന്നു ഇത്.
എന്നാല്‍, ഇപ്പോള്‍ സാഹചര്യം മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ട്രംപിന്റെ സാമ്പത്തിക കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ട സാഹചര്യമില്ല. ഇതോടെയാണ് നികുതി റിട്ടേണുകൾ പരിശോധിക്കാൻ സുപ്രീംകോടതി അനുമതി നൽകുന്നത്.
2016 മുതൽ 2020 വരെ പ്രസിഡന്റായിരുന്ന ട്രംപ് തുടർന്ന് മത്സരിച്ചെങ്കിലും ജോ ബൈഡനോടു പരാജയപ്പെടുകയായിരുന്നു. 2024ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.