ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികൾക്ക് ലഭിക്കുന്ന ദിവസവേതനം സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തു വിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. കേരളത്തിലാണ് തൊഴിലാളികൾക്ക് ഇന്ത്യയിൽ ഏറ്റവുമധികം ദിവസവേതനം കിട്ടുന്നത് എന്നാണ് കണക്കുകൾ. കേരളത്തിനു തൊട്ടുപിന്നിൽ ജമ്മു കശ്മീരുമുണ്ട്. നിർമാണത്തൊഴിലാളികൾക്ക് ഏറ്റവും കുറച്ച് വരുമാനം കിട്ടുന്ന ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് കേരളത്തിലെ കൂലി. കേരളത്തിൽ ഒരു നിർമാണത്തൊഴിലാളിയ്ക്ക് ശരാശരി 837.3 രൂപ കൂലി ലഭിക്കുന്നുണ്ടെന്നാണ് റിസർവ് ബാങ്കിൻ്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

നിർമാണത്തൊഴിലാളികൾക്ക് ഏറ്റവുമധികം ദിവസക്കൂലിയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ തമിഴ്നാടുമുണ്ട്. എന്നാൽ ഏറ്റവുമധികം വ്യവസായവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളായ ഗുജറാത്തിലും മഹാരാഷ്ട്രയിലും ദിവസവേതനം കുറവാണെന്നും ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നു. ആർബിഐ പുറത്തിറക്കിയ ഏറ്റവും പുതിയ കൈപ്പുസ്തകത്തിലാണ് ഈ കണക്കുകളുള്ളത്.

കേരളത്തിൽ നിർമാണത്തൊഴിൽ ചെയ്യുന്നയാൾക്ക് പ്രതിദിനം 837.3 രൂപ ലഭിക്കുമ്പോൾ ത്രിപുരയിൽ കൂലി 250 രൂപ മാത്രമണ്. മധ്യപ്രദേശിലാകട്ടെ 267 രൂപ മാത്രമാണ് കൂലി. എന്നാൽ അതിവേഗം വികസിക്കുന്ന ഗുജറാത്തിൽ തൊഴിലാളിയ്ക്ക് ലഭിക്കുന്ന കൂലി 296 രൂപ മാത്രമാണ്. മഹാരാഷ്ട്രയിലാകട്ടെ 362 രൂപ ദിവസക്കൂലി ലഭിക്കുമെന്നും ആർബിഐ കണക്കുകൾ സൂചിപ്പിക്കുന്നു. കേരളത്തിനു പുറത്ത് 500 രൂപയിലധികം ദിവസക്കൂലി ലഭിക്കുന്ന ഒരേയൊരു സംസ്ഥാനം ജമ്മു കശ്മീർ മാത്രമാണ് – 519 രൂപ. തമിഴ്നാട്ടിൽ 478 രൂപയും ആന്ധ്രാ പ്രദേശിൽ 409 രൂപയുമാണ് നിർമാണത്തൊഴിലിന് ഒരു ദിവസം ശരാശരി കൂലി. ഹിമാചൽ പ്രദേശിലാകട്ടെ 462 രൂപയും.

ഗ്രാമീണമേഖലയിലെ തൊഴിലാളികൾക്കും ദിവസവേതനം നൽകുന്നതിൽ കേരളമാണ് മുന്നിൽ. കേരളത്തിലെ ഗ്രാമങ്ങളിൽ ഒരു തൊഴിലാളിയ്ക്ക് 681.8 രൂപയാണ് ദിവസവേതനം ലഭിക്കുന്നത്. കാർഷിക, കാർഷികേതര മേഖലകളിലും കേരളമാണ് ദിവസവരുമാനത്തിൽ മുന്നിൽ. തൊട്ടുപിന്നിൽ ഹിമാചൽ പ്രദേശ് ആണ്. ഗുജറാത്തും മധ്യപ്രദേശുമാണ് ഗ്രാമീണമേഖലയിൽ ഏറ്റവും കുറച്ച് ദിവസക്കൂലി ലഭിക്കുന്ന സ്ഥലങ്ങൾ.

അതേസമയം വ്യവസായവത്കരണത്തിലും വളർച്ചയിലും കേരളം പിന്നിലാണെന്ന് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു. 2020ലെ കണക്കുകൾ പ്രകാരം ഏറ്റവുമധികം ഫിക്സഡ് ക്യാപിറ്റൽ സമാഹരിച്ച സംസ്ഥാനം ഗുജറാത്താണ്. ഒരു വർഷം കൊണ്ട് 72,000 കോടിയുടെ നിക്ഷേപം സമാഹരിച്ച ഗുജറാത്തിനു തൊട്ടുപിന്നിൽ69,900 കോടിയുമായി മഹാരാഷ്ട്രയുമുണ്ട്. അയൽസംസ്ഥാനമായ തമിഴ്നാട് 45,900 കോടി രൂപയുടെ ഫിക്സഡ് ക്യാപിറ്റലാണ് ഉണ്ടാക്കിയത്. രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കൊവിഡ് മഹാമാരി മൂലം സാമ്പത്തികവളർച്ചയിൽ കുറവുണ്ടായതായും കണക്കുകൾ വ്യക്തമാക്കുന്നു. 2021ൽ വ്യവസായമേഖലയിലുണ്ടായ ക്ഷീണം തൊട്ടടുത്ത വർഷം സംസ്ഥാനങ്ങൾ പരിഹരിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. 2022 സാമ്പത്തിക വർഷത്തിൻ്റ അവസാനത്തോടെ തമിഴ്നാടും കർണാടകയും 20 ട്രില്യൺ രൂപയുടെ സമ്പദ് വ്യവസ്ഥകളായി മാറിയെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.