അഹമ്മദാബാദ്: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പുതിയ രൂപത്തെ സദ്ദാം ഹുസൈനോട് ഉപമിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. കോൺഗ്രസിന്‍റെ സംസ്കാരം ഇന്ത്യയുമായി അടുത്തുനിൽക്കുന്നതല്ലെന്നും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കോൺഗ്രസ് ബോളിവുഡ് താരങ്ങൾക്ക് പണം നൽകിയെന്നും ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. അഹമ്മദാബാദിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘രാഹുൽ ഗാന്ധിയുടെ പുതിയ രൂപത്തിൽ പ്രശ്നമൊന്നുമില്ലെന്ന് ഞാൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ നിങ്ങൾ നിങ്ങളുടെ രൂപത്തിൽ മാറ്റം വരുത്തുമ്പോൾ, കുറഞ്ഞത് സർദാർ വല്ലഭായ് പട്ടേലിനെ പോലെയോ ജവഹർ ലാൽ നെഹറുവിനെപോലെയോ ആവാൻ ശ്രമിക്കണം. ഗാന്ധിജിയെ പോലെയായാൽ അതിലും നല്ലത്. പക്ഷെ ഇപ്പോൾ രാഹുൽ ഗാന്ധി സദ്ദാം ഹുസൈനെ പോലെ കാണപ്പെടുന്നത് എന്തുകൊണ്ടാണ്? ‘-ബിശ്വശർമ പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ഗുജറാത്ത് സന്ദർശനെത്തെ വിമർശിച്ച ബിശ്വസർമ അദ്ദേഹം ‘വിസിറ്റിംങ്’ പ്രഫസറെപോലെയാണെന്ന് പരിഹസിക്കുകയും ചെയ്തു. ഹിമാചൽ പ്രദേശിലും രാഹുൽ ഗാന്ധി പ്രചരണത്തിനെത്തിയില്ലെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുജറാത്തിൽ പ്രചാരണം നടത്തുകയാണ് ഹിമന്ത ബിശ്വശർമ.