കോഴിക്കോട്: കേരളത്തിന്റെ സാമ്പത്തികവികസനത്തിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണമെന്ന് ശശി തരൂർ എം.പി. അഭിപ്രായപ്പെട്ടു.
ഫെബ്രുവരി രണ്ടുമുതൽ അഞ്ചുവരെ തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ‘മാതൃഭൂമി’ അന്താരാഷ്ട്ര അക്ഷരോത്സവം നാലാംപതിപ്പിന്റെ മുന്നോടിയായുള്ള നൂറു പ്രഭാഷണങ്ങളുടെ ഉദ്ഘാടനം കോഴിക്കോട് കൾച്ചറൽ ബീച്ചിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ‘ആഗോളമലയാളി’ എന്ന വിഷയത്തിലായിരുന്നു തരൂരിന്റെ പ്രഭാഷണം.
ഒരു ലക്ഷം കോടി രൂപ വിദേശത്തുനിന്നുള്ള മലയാളികൾ ഇങ്ങോട്ടയക്കുന്നതുകൊണ്ടാണ് കേരളം ജീവിക്കുന്നതെന്നാണ് സംസ്ഥാന ആസൂത്രണബോർഡിന്റെ കണക്ക്. ആ വരവുനിലച്ചാൽ കേരളവികസനം അതോടെ തീരും. തൊഴിലില്ലായ്മനിരക്ക് ഇന്ത്യയുടേതിനെക്കാൾ മൂന്നിരട്ടിയാണ് കേരളത്തിൽ. ഗൾഫ് രാജ്യങ്ങളിലേക്കു പോകുന്നതിനുമുമ്പ് മലയാളികൾ തൊഴിൽതേടി മറ്റു സംസ്ഥാനങ്ങളിലേക്കാണ് പോയിരുന്നത്. അത് ഇന്ന് നടക്കില്ല. ഗൾഫിന്റെ വാതിലടഞ്ഞാൽ വികസനം നിലയ്ക്കുമെന്ന സ്ഥിതി ഇപ്പോഴത്തെ സർക്കാർ ഗൗരവത്തിലെടുക്കുന്നില്ല. ഈ സ്ഥിതിക്ക് കേരളത്തിൽത്തന്നെ പരിഹാരം കാണണം.
കേരളത്തിനു പുറത്ത് എവിടെയും അധ്വാനശേഷിയും പ്രൊഫഷണൽ മികവും കാണിക്കുന്ന മലയാളികൾക്ക് ഇവിടെ എന്താണ് സംഭവിക്കുന്നത്? രാഷ്ട്രീയമാണ് ഇതിനുകാരണമെന്നാണ് ഇതേക്കുറിച്ച് പഠിച്ചവർ പറയുന്നത്.
എന്നാൽ, മലയാളികൾ ഇവിടെ വിജയമാതൃക സൃഷ്ടിച്ചതിന്റെ കഥകളുമുണ്ട്. കപ്പൽ രൂപകല്പനാ വിദഗ്ധനായ ആന്റണി പ്രിൻസ് കൊച്ചി കപ്പൽശാലയിൽനിന്ന് ലോകോത്തരമായ കപ്പൽ പുറത്തിറക്കിയത് ഇത്തരത്തിലൊന്നാണ്. നാട്ടുകാരെ വിശ്വസിച്ചാൽ നല്ല ഫലമുണ്ടാകുമെന്നതിന്റെ ഉദാഹരണമാണിത്. അതിന് രാഷ്ട്രീയനേതൃത്വം ഉത്തരവാദിത്വബോധം കാണിക്കണം -ശശി തരൂർ പറഞ്ഞു.