അഹമ്മദാബാദ്: ഗുജറാത്തില്‍ തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടു ദിവസത്തെ പ്രചാരണമാണ് രാഹുല്‍ ഗുജറാത്തില്‍ നടത്തുന്നത്.
രാജ്കോട്ടിലും സൂറത്തിലും തിങ്കളാഴ്ച റാലികളില്‍ പങ്കെടുത്ത രാഹുല്‍ ഇന്നും സംസ്ഥാനത്ത് തുടരും. ഡിസംബര്‍ ആദ്യ വാരം തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിൽ രാഹുല്‍ ഇതുവരെ എത്തിയിരുന്നില്ല.
രാഹുല്‍ എത്താത്തതില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ എത്തിയത്. നേരത്തെ, നവംബറിൽ തെരഞ്ഞെടുപ്പ് നടന്ന ഹിമാചല്‍പ്രദേശില്‍ രാഹുല്‍ ഗാന്ധി പോയിരുന്നില്ല. പ്രിയങ്കാ ഗാന്ധിയാണ് അവിടെ കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്.
അതേസമയം, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നവംബർ 26 മുതൽ 28 വരെ പ്രചാരണം നടത്തുമെന്ന് ഗുജറാത്ത് പിസിസി അറിയിച്ചു. അഹമ്മദാബാദിലും ഗാന്ധിനഗറിലും പൊതുയോഗങ്ങളിൽ ഖാർഗെ പ്രസംഗിക്കും.