മൈസൂരു: ദളിത് സ്ത്രീ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കി ഇതരജാതിക്കാർ. കർണ്ണാടകയിലെ ചാമരാജ നഗറിലെ ഹെഗ്ഗോതറ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വിവാഹത്തിന് പങ്കെടുക്കാനെത്തിയ സ്ത്രീയാണ് കുടിവെള്ള ടാങ്കിനോട് അടുത്തുള്ള പൈപ്പിൽ നിന്നും വെള്ളം കുടിച്ചത്. നവംബർ 18നാണ് സംഭവം നടക്കുന്നത്. 

പൈപ്പിൽ നിന്നും വെള്ളം കുടിക്കുന്നത് കണ്ട പ്രദേശത്തെ ഏതാനും ഇതര ജാതിക്കാർ സ്ത്രീയെ ശകാരിച്ചു. സ്ത്രീ ഗ്രാമത്തിൽ നിന്നും പോയ ശേഷം ഇവർ ടാങ്കിലെ പൈപ്പ് തുറന്ന് വെള്ളം പൂർണ്ണമായും തുറന്നു വിട്ടു. പിന്നാലെ ഗോമൂത്രം ഉപയോഗിച്ച് ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. 

വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ചാമരാജനഗറിന്റെ ചുമതലയിലുള്ള മന്ത്രി വി. സോമണ്ണ സ്ഥലം സന്ദർശിച്ചു. സാമൂഹ്യ ക്ഷേമവകുപ്പിനോടും ജില്ലാ കമ്മീഷണറോടും റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് സോമണ്ണ പറഞ്ഞു. സംഭവം ദൗർഭാഗ്യകരമാണെന്നും എല്ലാവരും ഒരുമിച്ച് ജീവിക്കണമെന്നും സോമണ്ണ വ്യക്തമാക്കി.