പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്‌ത രാജിവെച്ചു. നേരത്തെ, കമ്പനിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ കൂടി തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെ അപ്രതീക്ഷിതമായി മോഹിത് ഗുപ്‌ത കൂടി രാജിവച്ചതോടെ കമ്പനിക്ക് വീണ്ടും വൻ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. കോവിഡ് വ്യാപനം മൂലമുണ്ടായ നഷ്‌ടത്തിൽ നിന്ന് കരകയറാൻ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ഏതാണ്ട് നാലര വർഷത്തെ പ്രവർത്തനത്തിന് ഒടുവിൽ മോഹിത് ഗുപ്‌ത രാജി വെയ്ക്കാനിടയുണ്ടായ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. സഹസ്ഥാപക സ്ഥാനത്ത് നിന്ന് മോഹിത് രാജിവച്ചെങ്കിലും ഒരു നിക്ഷേപകൻ എന്ന നിലയിൽ അദ്ദേഹം കമ്പനിയുമായുള്ള ബന്ധം തുടരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

സൊമാറ്റോയുടെ പുതിയ ഇനിഷ്യേറ്റീവ് തലവൻ രാഹുൽ ഗഞ്ചു തന്റെ സ്ഥാനം അടുത്തിടെയാണ് രാജിവെച്ചത്. ഇതിന് മുൻപേ നവംബർ 7ന് ഗ്ലോബൽ ഗ്രോത്ത് വിഭാഗം വൈസ് പ്രസിഡന്റ് സിദ്ധാർത്ഥ് ജാവറും കമ്പനി വിട്ടുപോയിരുന്നു. പെട്ടെന്നുണ്ടായ ഇവരുടെ രാജി കമ്പനിയുടെ പ്രവർത്തനത്തെ വലിയ രീതിയിൽ ബാധിച്ചിട്ടുണ്ട്.

അതേസമയം, സൊമാറ്റോയാവട്ടെ പ്രവർത്തന രീതിയിൽ വലിയ മാറ്റങ്ങൾ വരുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി യുഎഇയിലെ കമ്പനിയുടെ പ്രവർത്തനം നിർത്തിവച്ചു. ഈ വർഷം സെപ്റ്റംബർ പാദത്തിൽ സൊമാറ്റോയുടെ നഷ്‌ടം 251 കോടി രൂപയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഇത് 430 കോടി രൂപയായിരുന്നു.