കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ നല്‍കിയതില്‍ വിശദീകരണം തേടി സിബിഐ കോടതി. ഒന്നാം പ്രതിയും സിപിഎം നേതാവുമായ പീതാംബരന് ചികിത്സ നല്‍കിയ സാഹചര്യം നേരിട്ട് ഹാജരായി വ്യക്തമാക്കണമെന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് കോടതി നിര്‍ദ്ദേശിച്ചത്. ജയില്‍ സൂപ്രണ്ട് നാളെ ഹാജരാകണമെന്നാണ് നിര്‍ദ്ദേശം. നിലവില്‍ കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയിലാണ് എ പീതാംബരന്‍.

സെന്‍ട്രല്‍ ജയില്‍ മെഡിക്കല്‍ ബോര്‍ഡാണ് പീതാംബരന് 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നിര്‍ദ്ദേശിച്ചത്. ജയില്‍ സൂപ്രണ്ട് സ്വന്തം നിലയ്ക്ക് രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിന്റേതായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതിന് സിബിഐ കോടതിയുടെ അനുമതി ലഭിച്ചിരുന്നില്ല. പീതാംബരന് നടുവേദന ഉള്‍പ്പെടെയുള്ളതിനാല്‍ കിടത്തി ചികിത്സ വേണമെന്ന് നിര്‍ദ്ദേശിച്ചെന്നാണ് പുറത്തുവരുന്ന വിവരം. 

ഒക്ടോബര്‍ 14നാണ് സംഭവങ്ങളുടെ തുടക്കം. പീതാംബരന് അസുഖമായതിനെ തുടര്‍ന്ന് ജയില്‍ ഡോക്ടറായ അമര്‍നാഥ് പരിശോധന നടത്തി. ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. പിന്നാലെ 19ന് പ്രതിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും കിടത്തി ചികിത്സ വേണമെന്നും ഡോക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. തുടര്‍ന്നാണ് സൂപ്രണ്ട് സ്വന്തം നിലയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. 

2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ 16 പേരാണ് നിലവില്‍ ജയിലില്‍ കഴിയുന്നത്. ആകെ 24 പ്രതികളാണ് കേസിലുള്ളത്.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 2019 സെപ്റ്റംബറില്‍ പൊലീസിന്റെ കുറ്റപത്രം റദ്ദാക്കി ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ചെങ്കിലും കേസ് സിബിഐയ്ക്ക് തന്നെ വിടുകയായിരുന്നു.