പോളണ്ടിൽ തൊഴിൽ വാഗ്ദാനം ചെയ്ത് കൺസൽറ്റൻസി സ്ഥാപന ഉടമയും ജീവനക്കാരും ചേർന്നു ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത വാഴക്കാല മലയിൽ വീട്ടിൽ ജീന തോമസിനെ (45) റിമാൻഡ് ചെയ്തു. കളമശേരിയിൽ കുസാറ്റ് ജംക്‌ഷനു സമീപം പ്രവർത്തിക്കുന്ന ജോസ് കൺസൽറ്റൻസി എന്ന സ്ഥാപനത്തിന്റെ ജനറൽ മാനേജരാണു ജീന. തിരുവല്ല തിരുമൂലപുരം തടത്തിൽ ഡേവിഡ് ജോസഫാണു പൊലീസിൽ പരാതി നൽകിയത്.

വിദേശത്തേക്കു ആളുകളെ കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രങ്ങളൊന്നും സ്ഥാപനത്തിനില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തട്ടിപ്പിൽ പങ്കാളികളായ സ്ഥാപന ഉടമ ജോസ്, ജീവനക്കാരായ തസ്നി, സംഗീത, അഗസ്റ്റിൻ എന്നിവർ ഒളിവിലാണെന്നു പൊലീസ് പറയുന്നു. േഡവിഡിൽനിന്നു 3.9 ലക്ഷം രൂപയും സഹോദരങ്ങളുടെ പക്കൽനിന്നു ഓരോ ലക്ഷം രൂപയും സ്ഥാപനം തട്ടിയെടുത്തെന്നാണു പരാതി.

പണം കൈപ്പറ്റിയ ശേഷം, പോളണ്ടിൽ പോകാൻ കാലതാമസം ഉണ്ടെന്നും റഷ്യയ്ക്കു പോകാൻ താൽപര്യമുണ്ടോയെന്നും സ്ഥാപനം ആരാഞ്ഞു. ഡേവിഡ് ജോസഫ് താൽപര്യം പ്രകടിപ്പിച്ചെങ്കിലും സഹോദരങ്ങൾ പോകുന്നില്ലെന്ന് അറിയിച്ചു. സഹോദരങ്ങളുടെ പാസ്പോർട്ട് തിരികെക്കിട്ടിയെങ്കിലും പണം ലഭിച്ചില്ലെന്നു പരാതിയിൽ പറയുന്നു. ഡേവിഡ് ജോസഫിനു ജോബ് വീസ എന്നു പറഞ്ഞു നൽകിയതു ബിസിനസ് വീസയായിരുന്നു. സ്ഥാപനത്തിലെത്തി ബഹളം വച്ചപ്പോൾ 2 ലക്ഷം രൂപയുടെ ചെക്ക് ലഭിച്ചെങ്കിലും അതും കബളിപ്പിക്കലായിരുന്നുവെന്നു പരാതിയിൽ പറയുന്നു.