യാത്രക്കാരുമായി പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ ചക്രം ഊരിത്തെറിച്ച സംഭവത്തിൽ നടപടിയെടുക്കാതെ മോട്ടോർ വാഹനവകുപ്പ്. റൂട്ട് ബസുകളിൽ (സ്റ്റേജ് ക്യാരേജുകളിൽ) ഇത്തരം വീഴ്ചകളുണ്ടായാൽ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് ഉടൻ പരിശോധിക്കണമെന്നതാണ് നിയമം. ഗുരുതരമായ പിഴവുണ്ടെങ്കിൽ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കാം. തകരാർ പരിഹരിച്ച് ബസ് വീണ്ടും പരിശോധന നടത്തിയശേഷമേ ഓടിക്കാൻ അനുമതി നൽകാവൂ.

സ്വകാര്യബസുകളുടെയും മറ്റു വാഹനങ്ങളുടെയും കാര്യത്തിൽ ഈ വ്യവസ്ഥ പാലിക്കാറുണ്ടെങ്കിലും കെ.എസ്.ആർ.ടി.സി.യുടെ പിഴവ് മോട്ടോർവാഹന വകുപ്പ് വിസ്മരിച്ചു. മോട്ടോർവാഹന വകുപ്പ് അറിയാതെ കെ.എസ്.ആർ.ടി.സി.ക്കാർ ബസ് പാറശ്ശാലയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ നാഗർകോവിലിലേക്ക് പോയ ബസിന്റെ ഡ്രൈവറുടെ സൈഡിലെ മുൻചക്രമാണ് ബാലരാമപുരത്ത് വച്ച് ഇളകിത്തെറിച്ചത്. ബസ് വേഗതയിലായിരുന്നെങ്കിൽ എതിരേവരുന്ന വാഹനങ്ങളിലേക്ക് ഇടിച്ചുകയറാനോ, മറിയാനോ സാധ്യതയുണ്ട്.

വടക്കഞ്ചേരിയിലേതുപോലെ ഒരു ദുരന്തം ആവർത്തിക്കാനുള്ള സാധ്യതയുണ്ടായിരുന്നു. ബസിന്റെ പരിപാലനത്തിലുണ്ടായ ഗുരുതരമായ പിഴവാണ് അപകടത്തിനിടയാക്കിയത്. പൊതുമേഖലാ സ്ഥാപനമെന്ന നിലയിൽ റോഡ് നികുതിയിൽ ഉൾപ്പെടെ ഇളവ് നൽകുന്നുണ്ടെങ്കിലും റോഡ് സുരക്ഷാ നിയമങ്ങൾ കെ.എസ്.ആർ.ടി.സി.ക്കും ബാധകമാണ്. അപകടത്തെക്കുറിച്ച് കെ.എസ്.ആർ.ടി.സി.യിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

ജീവനക്കാർക്കെതിരേ നടപടി ഉണ്ടാകുമെങ്കിലും നിലവാരം കുറഞ്ഞ സ്പെയർപാർട്സ് ഉപയോഗിക്കുന്നത് ഉൾപ്പെടെ പരിപാലനത്തിലെ വീഴ്ചകളൊന്നും റിപ്പോർട്ടിൽ പരാമർശിക്കപ്പെടാൻ സാധ്യതയില്ല. പുറമെനിന്നുള്ള അന്വേഷണത്തിൽ മാത്രമേ ഇക്കാര്യങ്ങൾ പുറത്തുവരുകയുള്ളൂ. ദീർഘദൂര റൂട്ടുകളിൽ ബ്രേക്ക് തകരാറുള്ള ബസുകൾ ഉപയോഗിക്കുന്നതായി നേരത്തെ ചില ഡ്രൈവർമാർ പരാതിപ്പെട്ടിരുന്നു. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് ബസുകളുടേതടക്കം സുരക്ഷ ഉറപ്പാക്കാൻ മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധന കെ.എസ്.ആർ.ടി.സി.യിലേക്ക് നീണ്ടില്ല.