കാരയ്ക്കല്‍: തമിഴ്നാട്ടിലെ കാരയ്ക്കലില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍. പത്തുവര്‍ഷമായി സ്‌കൂളില്‍ സുരക്ഷാ ജീവനക്കാരനായി ജോലിചെയ്യുന്ന മുഹമ്മദലിയാണ് പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. പ്രതിയെ കാരയ്ക്കല്‍ കോടതിയില്‍ ഹാജരാക്കി പുതുച്ചേരി ജയിലില്‍ അടച്ചു.

25 വര്‍ഷത്തിലേറെയായി കാരക്കലില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ജവഹര്‍ നവോദയ വിദ്യാലയത്തിലാണ് സംഭവം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രതി രാവിലെ പതിവുപോലെ വിദ്യാര്‍ഥികളെ വിളിച്ചുണര്‍ത്താന്‍ പോയിരുന്നു. ഇതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിയുടെ നിലവിളി കേട്ടാണ് ഹോസ്റ്റലിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ ഉണര്‍ന്നത്. ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിവരമറിഞ്ഞ് കോട്ടുച്ചേരി പോലീസ് സ്ഥലത്തെത്തി മുഹമ്മദലിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.