പുതുച്ചേരി: ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന തമിഴ്നാട്ടിലെ നാഗപട്ടണം, കാരയ്ക്കല്‍, രാമനാഥപുരം ജില്ലകളിലെ 14 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ബുധനാഴ്ച അറസ്റ്റ് ചെയ്തു. പുതുച്ചേരിയിലെ കാരക്കല്‍ തുറമുഖത്തുനിന്നും നവംബര്‍ 15 ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടവരാണ് അറസ്റ്റിലായിരിക്കുന്നത്. 

തെക്കുകിഴക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടിയക്കരയില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന 14 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ശ്രീലങ്കയിലെ കാങ്കസന്‍തുറൈ തുറമുഖത്തേക്ക് കൊണ്ടുപോയി.

മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തതോടെ തീരദേശത്തെ മത്സ്യബന്ധന ഗ്രാമങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ശ്രീലങ്കന്‍ നാവികസേനയുടെ പിടിയിലാകുന്നതും ബോട്ടുകള്‍ പിടിച്ചെടുക്കുന്നതും ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന സ്ഥിരം വെല്ലുവിളിയാണ്.

അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്ന ശ്രീലങ്കന്‍ നാവികസേനയുടെ തുടര്‍ച്ചയായ അറസ്റ്റുകള്‍ അവസാനിപ്പിക്കാനും നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളോട് ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിച്ചു.