വാർസോ(ഇന്ത്യാന): ഷിക്കാഗോ സെന്റ് ഇഗ്നേഷ്യസ് കോളേജിൽ നിന്നും ഹോക്കി കളിക്കാനായി പുറപ്പെട്ട ബസ് ഷിക്കാഗോ സൗത്ത് ഈസ്റ്റിൽ നിന്നും 120 മൈൽ ദൂരെയുള്ള വാർസോയിൽ മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഓടിച്ച സെമി ട്രക്ക് വന്നിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 16 ജൂനിയർ ഹോക്കി കളിക്കാർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു ഹൈസ്കൂൾ വിദ്യാർഥികളുടെ പരിക്ക് ഗുരുതരമാണ്. ഇവരെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
ശനിയാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം. റോഡിൽ അലക്ഷ്യമായ നീങ്ങിയ ട്രക്കിനെ പോലീസ് പിന്തുടർന്നു നിർത്തുവാൻ ശ്രമിക്കുന്നതിനു മുന്പ് വാഹനം ബസിന്റെ പുറകിൽ ഇടിക്കുകയായിരുന്നുവെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പോലീസ് പറഞ്ഞു.
റെഡ് ലൈറ്റിൽ നിർത്താതെയായിരുന്നു സെമി ട്രക്ക് പോയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ബസ് വേഗം തിരിഞ്ഞു മറിയുകയായിരുന്നു.
സംഭവത്തിനുശേഷം പിടിയിലായ 58 വയസുള്ള ന്യൂയോർക്കിൽ നിന്നുള്ള ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നും കെമിക്കൽ പരിശോധനയ്ക്കിടെ ഡ്രൈവർ വിസമ്മതിച്ചതായും പോലീസ് പറയുന്നു. പോലീസ് പിന്നീട് ഇയാളെ കസ്റ്റയിലെടുത്തതായും ഇയാൾക്കെതിരേ മദ്യപിച്ചു വാഹനമ ഓടിച്ചു അപകടമുണ്ടാക്കിയതിന് കേസെടുത്തിട്ടുണ്ട്.
വാടകയ്ക്കെടുത്ത സ്കൂൾ ബസിൽ 23 വിദ്യാർഥികളും രണ്ടു കോച്ചുമാരും ഡ്രൈവറുമായാണ് യാത്ര പുറപ്പെട്ടത്. 14 മുതൽ 17 വരെ പ്രായമുള്ള വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്.