തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തുനിന്നും മാറ്റാന്‍ ഏതറ്റം വരെ പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ നിയമ വിരുദ്ധവും സംഘടനാ വിരുദ്ധവുമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.

സംസ്ഥാനത്തെ ജനങ്ങളുടെ പ്രതിഷേധം ഗവര്‍ണറെ അറിയിക്കുകയാണ് ലക്ഷ്യം.ഇനി ചാന്‍സലറായി ഗവര്‍ണറെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ നിയമം ഉള്ളതുകൊണ്ടാണ് വൈസ് ചാന്‍സലര്‍ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് ഇടപെടാനാകുന്നത്. ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ലെങ്കില്‍ ബില്ല് കൊണ്ടുവരുമെന്നും പറഞ്ഞ അദേഹം ഇത് ജനാധിത്യ സമൂഹമാണ് ഗവര്‍ണര്‍ വിചാരിച്ചാല്‍ ഈ നാടിനെ സ്തംഭിപ്പിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

നിയമസഭ പാസാക്കിയ ബില്ല് പോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ഗവര്‍ണര്‍. അതിനുള്ള അവകാശം ഭരണഘടനാപരമായി ഗവര്‍ണര്‍ക്കില്ല. ഫലപ്രദമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയാണ് ഗവര്‍ണര്‍. ആര്‍എസ്എസും ബിജെപിയും ഉത്തരേന്ത്യയില്‍ ചെയ്തുകൊണ്ടിരിക്കുന്ന കാവിവല്‍ക്കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.ഗവർണർക്കെതിരെ ഇടത് മുന്നണി രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുന്നതിനിടെയാണ് അദേഹത്തിന്‍റെ പരാമർശം.