ന്യൂയോർക്ക്: ഒരിക്കല്‍ ക്രിപ്‌റ്റോയുടെ രാജാവെന്ന് വാഴ്ത്തപ്പെട്ടിരുന്ന സാം ബങ്ക്മാന്‍ ഫ്രൈഡിന്‍റെ  ദുരന്ത കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.ഒറ്റ രാത്രികൊണ്ട് കോടീശ്വരൻ പാപ്പരായ വിവരം കൊട്ടുകഥകളെക്കാൾ  അവിശ്വസനീയമാണ്.

സാം ബാങ്ക്മാൻ-ഫ്രൈഡ്, ഒരുകാലത്ത് ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായിരുന്ന എഫ്ടിഎക്സിന്‍റെ സ്ഥാപകനാണ്. കഴിഞ്ഞ ആഴ്‌ച, ക്രിപ്‌റ്റോ ലോകത്തിലെ ഏറ്റവും പ്രധാനിയായ ആളുകളിൽ ഒരാളായിരുന്നു ഈ മുപ്പതുകാരൻ. വളരെ പെട്ടെന്നായിരുന്നു സാമിന്‍റെ വളര്‍ച്ച. എന്നാല്‍, ഒറ്റ രാത്രി കൊണ്ടാണ് തന്‍റെ സാമ്രാജ്യവും പദവിയും നഷ്ടപ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്.

സ്വന്തം സ്ഥാപനമായ എഫ്ടിഎക്സ് ട്രേഡിങ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ (സിഇഒ) സ്ഥാനത്ത് നിന്നും ബാങ്ക്മാന്‍ കഴിഞ്ഞാഴ്ച രാജിവെച്ചിരുന്നു. ലോകത്തിലെ തന്നെ എറ്റവും വലിയ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അദ്ദേഹത്തിന്‍റെ എഫ്ടിഎക്‌സ് പാപ്പർ  ഹർജി നൽകിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുപ്പതുകാരനായ ക്രിപ്റ്റോ രാജാവിന്‍റെ പതനവും അദ്ദേഹത്തിന്‍റെ ഉയര്‍ച്ച പോലെ തന്നെ അതി വേഗത്തിലായിരുന്നു. മാധ്യമങ്ങളിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, ഒരാഴ്ച കൊണ്ടാണ് എഫ്ടിഎക്സ് പാപ്പരത്വം പ്രഖ്യാപിക്കേണ്ട അവസ്ഥയിലേക്ക് തകര്‍ന്നടിഞ്ഞത്. ബാങ്ക്മാന്‍റെ 16 ബില്യണ്‍ ഡോളറോളം മൂല്യം ഉണ്ടായിരുന്ന ആസ്തി ഇപ്പോള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരിക്കുകയാണ്.

പലിശനിരക്ക് വര്‍ധിച്ചതിന്‍റെ ഫലമായി ക്രിപ്റ്റോ വിപണിയില്‍ ഇടിവുണ്ടായ സമയത്ത് മറ്റ് ക്രിപ്റ്റോ സ്ഥാപനങ്ങളെ രക്ഷിക്കാന്‍ അദേഹം സന്നദ്ധത അറിയിച്ചിരുന്നു.

ബാലൻസ് ഷീറ്റ് പ്രകാരം 14.6 ബില്യൺ ഡോളർ വിലമതിക്കുന്ന അലമേഡ റിസർച്ചിന്‍റെ ആസ്തികളിൽ ഭൂരിഭാഗവും യഥാർത്ഥത്തിൽ എഫ്ടിഎക്സിന്‍റെ സ്വന്തം എഫ്ടിടി ടോക്കണുകളാണെന്ന് കോയ്ൻടെസ്ക് റിപ്പോർട്ട് ഈ മാസം വെളിപ്പെടുത്തിയതോടെ പ്രശ്നം കൂടുതൽ രൂക്ഷമായി. പണപ്പെരുപ്പവും മാന്ദ്യവും ചേർന്നതോടെ കമ്പനിയുടെ തകർച്ച കൂടുതൽ പ്രകടമായി.

ബാങ്ക്മാന്‍ മാസങ്ങള്‍ക്ക് മുമ്പ് വരുത്തിയ പിഴവുകളുടെ ഫലമാണ് എഫ്ടിഎക്സിന്‍റെ തകര്‍ച്ചയെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഇത്തരത്തിൽ നിരവധി കണ്ടെത്തലുകളാണ് പുറത്തുവരുന്നത്.

ലോകത്തിലെ ഏറ്റവും ധനികരായ ആളുകള്‍ക്കിടയില്‍ പെട്ടെന്നുള്ള ഇത്തരം നഷ്ടങ്ങള്‍ സാധാരണമാണ്. എന്നാല്‍ ഒരു ശതകോടീശ്വരന്‍ ഒരു ദിവസത്തിനുള്ളില്‍ ഇത്രയും നഷ്ടം നേരിട്ടിട്ടില്ല. മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് ഫെബ്രുവരി 3 ന് 29 ബില്യണ്‍ ഡോളര്‍ നഷ്ടപ്പെട്ടിരുന്നു. എന്നിട്ടും അദ്ദേഹത്തിന്‍റെ ആസ്തി 84.3 ബില്യണ്‍ ഡോളറായിരുന്നു.