ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയതിന്റെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു.

ബൈക്ക് യാത്രികരായ യുവാക്കള്‍ക്കെതിരെയാണ് കരമന പൊലീസ് കേസ് എടുത്തത്. കൃഷി വകുപ്പിലെ ജീവനക്കാരനായ നെയ്യാറ്റിന്‍കര സ്വദേശി പ്രദീപിനെയാണ് യുവാക്കള്‍ മര്‍ദിച്ചത്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.
ബൈക്കില്‍ ഹൈല്‍മറ്റ് ധരിക്കാതെ സിഗ്നല്‍ കാത്തുനിന്ന രണ്ടു യുവാക്കള്‍, ഹോണ്‍ മുഴക്കിയത് എന്തിനാണെന്ന് ചോദിച്ചാണ് പ്രദീപിനെ മര്‍ദിച്ചത്. താനല്ല ഹോണ്‍ മുഴക്കിയതെന്നു പറഞ്ഞെങ്കിലും യുവാക്കള്‍ പ്രദീപിനെ ബൈക്കില്‍നിന്ന് വലിച്ച്‌ താഴെയിട്ടു മര്‍ദിച്ചു. പിന്നീട് യുവാക്കള്‍ കടന്നുകളയും ചെയ്തു.

തലയ്ക്കു പരുക്കേറ്റ പ്രദീപിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനുശേഷം കരമന പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ലെന്ന് പ്രദീപ് പറയുന്നു. പ്രദീപാണ് തൊട്ടടുത്തുള്ള കടയില്‍നിന്ന് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച്‌ പൊലീസിനു കൈമാറിയത്.