വനത്തിലെ കാഴ്ചകൾ പലപ്പോഴും നമ്മളെ വിസ്മയിപ്പിക്കുന്നതായിരിക്കും. സഞ്ചാരികളുടെ പ്രിയയിടമായ ഗവി യാത്രയിലെ കാഴ്ചകളും ഇത്തരത്തിലാണ്. കഴിഞ്ഞ ദിവസം നടത്തിയ ഗവി യാത്രയ്ക്കിടയില്‍ ആരെയും അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു. ആനക്കൂട്ടങ്ങളെയും, കാട്ടു പോത്തിന്റെ കുട്ടങ്ങളെയും സ്ഥിരം കാണാറുണ്ടെങ്കിലും പരമാവധി അഞ്ചിൽ അധികം ഉണ്ടാകാറില്ല. ഏറിയാൽ 10 വരെ, പക്ഷേ ഈ കാഴ്ച ശരിയ്ക്കും ഞെട്ടിക്കുന്നതായിരുന്നു. എണ്ണിയാൽ തീരാത്തതു പോലെ മലഞ്ചെരിവിൽ നിന്നും പുൽമേട്ടിലൂടെ കാട്ടുപോത്തുകളുടെ ഒരു ഘോഷയാത്ര. 

ആദ്യത്തെ പന്ത്രണ്ട് എണ്ണത്തിനെ എണ്ണിയപ്പോഴെക്കും, അടുത്ത ഗ്രൂപ്പ് ചാടി കയറി വരുന്നു. തൊട്ടുപിന്നാലെ നിരനിരയായി കാട്ടുപോത്തിന്റെ കൂട്ടങ്ങൾ. കക്കി ഡാം കഴിഞ്ഞ് കൊച്ചു പമ്പയ്ക്കു സമീപത്തെ പുൽമേട്ടിലായിരുന്നു ഈ കാഴ്ച, കൂടെ ഉണ്ടായിരുന്നവർ മുപ്പത്തിയഞ്ചോളം എണ്ണി. ഇത്രയും കാട്ടുപോത്തുകൾ ഒരുമിച്ച് നടക്കുന്ന പതിവില്ല. പത്തനംതിട്ടയിൽ നിന്ന് ഞങ്ങൾ സ്ഥിരമായി ഗവിയാത്ര നടത്തുമ്പോൾ കാണുന്നത് പരമാവധി 5 – 6 എണ്ണം മാത്രമാണ്. കൂടുതലും ഇണയായും, ഒറ്റയ്ക്കുമാണ് നടക്കുന്നത്. ശരിക്കും അതിശയിപ്പിക്കുന്ന കാഴ്ചയായിരുന്നു.

വഴിയരികിൽ വന്യമൃഗങ്ങളെ കാണാം എന്ന ലക്ഷ്യത്തോടെയാണ് സഞ്ചാരികൾ ഗവിയിലേക്ക് എത്തിച്ചേരുന്നത്. വനത്തിൽ കയറുമ്പോൾ വാഹനം ഓടിക്കുന്ന രീതിയും, വന്യമൃഗങ്ങളുടെ സാമീപ്യം അറിയാൻ കഴിയാത്തതും പലരെയും നിരാശരാക്കാറുണ്ട്. ഗവി യാത്രയിൽ എപ്പോഴും വനത്തെ അറിയാവുന്ന ഒരാൾ ഒപ്പം ഉണ്ടാകണം. വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാതെയിരിക്കുന്നതിനും, മൃഗങ്ങളെ കാണാൻ കഴിയുന്നതിനും സഹായകമാണ്. മൊബൈൽ റേഞ്ച്, മറ്റ് സഹായങ്ങൾ ഒന്നും 100 കിലോമീറ്ററോളം വനയാത്രയിൽ ലഭിക്കുകയില്ല. ഗവിയിലേക്ക് ടൂറിസ്റ്റുകളെ പത്തനംതിട്ടയിൽ നിന്നും എത്തിക്കുന്നുണ്ട്. അവർക്ക് ടൂറിസം വകുപ്പിന്റെ അനുമതിയുള്ള ഹോംസ്‌റ്റേ താമസ സൗകര്യവും വനത്തിൽ ലഭ്യമാണ്. ബന്ധപ്പെടേണ്ട നമ്പർ – 9400314141