ബെംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. മറ്റൊരു സമുദായത്തില്‍പ്പെട്ട ആണ്‍കുട്ടിയുമായ് പ്രണയബന്ധത്തിലായതിന്  മകളെ പിതാവ് കുളത്തിലെറിഞ്ഞ് കൊലപ്പെടുത്തി.

കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലാണ് സംഭവം. ഓംകാര്‍ ഗൗഡയാണ് മകളെ കൊലപ്പെടുത്തിയത്. യുവാവുമായുള്ള ബന്ധത്തിൽ മകള്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും ബന്ധം തുടര്‍ന്നതില്‍ പ്രകോപിതനായാണ് ഇയാള്‍  മകളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തിയത്. ബല്ലാരി ജില്ലയിലെ കുടന്തിനി ടൗണിലെ  ജലാശയത്തിലാണ് മകളെ തള്ളിയിട്ടത്.

ഒക്ടോബര്‍ 31 നായിരുന്നു സംഭവം. സിനിമ കാണാമെന്ന് പറഞ്ഞാണ് ഇയാള്‍ മകളെ വീട്ടില്‍ നിന്നും വിളിച്ചുകൊണ്ടു പോയതെങ്കിലും തിയേറ്ററിലെത്തിയപ്പോഴേക്കും വൈകിയിരുന്നു. പിന്നീട് മകളെയും കൂട്ടി അടുത്തുള്ള ക്ഷേത്ര കുളത്തിനടുത്തെത്തുകയും മകളെ അതിലേക്ക് തള്ളിയിടുകയുമായിരുന്നു. മകള്‍ മരിച്ചെന്നുറപ്പായ ഓം ഗൗഡ നേരെ തിരുപ്പതിയിലേക്ക് പോയി.

പിന്നീട് പെണ്‍കുട്ടിയെ കാണാനില്ലെന്ന അമ്മയുടെയും സഹോദരനും പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് പിറ്റേന്ന് തിരുപ്പതിയില്‍ നിന്നും മടങ്ങിയെത്തിയ ഓംഗാര്‍ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയത് താനാണെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. നിലവിൽ പെണ്‍കുട്ടിയുടെ മ്യതുദേഹത്തിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.