ചൈനയുടെ സ്പേസ് സ്‌റ്റേഷൻ പണി പുരോഗമിക്കുകയാണ്, ഇത് നിലവിൽ വരുന്നതോടെ കൂടുതൽ പഠനങ്ങൾക്കുള്ള മുന്നൊരുക്കങ്ങൾ രാജ്യം ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ശൂന്യാകാശത്ത് ലൈഫ് സയൻസ് പഠനങ്ങൾ ആരംഭിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുകയാണ് ചൈനയിപ്പോൾ. സീറോ ഗ്രാവിറ്റിയിലെ പ്രത്യുൽപ്പാദനം പരീക്ഷിക്കുന്നതിനായി ചൈന കുരങ്ങുകളെ ബഹിരാകാശത്തേക്ക് അയക്കാൻ ഒരുങ്ങുന്നതായി സൗത്ത് ചൈന മോണിംഗ് പോസ്‌റ്റിന്റെ റിപ്പോർട്ട്.

ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസ് പദ്ധതിക്ക് നേതൃത്വം നൽകുകയും ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിൽ മൈക്രോ ഗ്രാവിറ്റിയിൽ പഠനം നടത്തുന്നതിന് ആവശ്യമായ ശാസ്ത്രീയ ഉപകരണങ്ങളുടെ ഉത്തരവാദിത്തം വഹിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ആദ്യം ഡോക്ക് ചെയ്‌ത ബഹിരാകാശ നിലയത്തിലെ വെന്റിയൻ മൊഡ്യൂളിൽ വച്ച് പരീക്ഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

“എലികളും മക്കാക്കുകളും ഉൾപ്പെടുന്ന ചില പഠനങ്ങൾ ബഹിരാകാശത്ത് അവ എങ്ങനെ വളരുന്നു അല്ലെങ്കിൽ പുനരുൽപ്പാദിപ്പിക്കുന്നു എന്നറിയാൻ നടത്തപ്പെടും. ഈ പരീക്ഷണങ്ങൾ മൈക്രോഗ്രാവിറ്റിക്കും മറ്റ് ബഹിരാകാശ പരിതസ്ഥിതികൾക്കും ഇടയിൽ ഒരു ജീവിയുടെ പൊരുത്തപ്പെടുത്തലിനെ ക്കുറിച്ചുള്ള നമ്മുടെ ധാരണ മെച്ചപ്പെടുത്താൻ സഹായിക്കും” ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഗവേഷകനായ ഷാങ് ലുവിനെ ഉദ്ധരിച്ച് എസ്‌സിഎംപി പറഞ്ഞു.

ബഹിരാകാശ നിലയത്തിലെ മൊഡ്യൂളിൽ നിലവിൽ ആൽഗകൾ, മത്സ്യങ്ങൾ അല്ലെങ്കിൽ ഒച്ചുകൾ എന്നിവയ്ക്ക് ആവശ്യത്തിന് ഇടമുണ്ടെങ്കിലും, വലിയ ജീവികൾക്ക് വേണ്ടി വികസിപ്പിക്കാനും ക്രമീകരിക്കാനും കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ബഹിരാകാശ നിലയത്തിലേക്ക് അയക്കുന്ന കുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതും, മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും റിപ്പോർട്ടിൽ പരാമർശമുണ്ട്.

അതേസമയം, ചൈന അടുത്തിടെയാണ് അവരുടെ നിർമ്മാണത്തിലിരിക്കുന്ന ബഹിരാകാശ നിലയത്തിന്റെ അവസാന മൊഡ്യൂൾ ഡോക്ക് ചെയ്‌തത്‌. പദ്ധതി പൂർത്തിയാവുന്നതോടെ ബഹിരാകാശ മേഖലയിൽ കൂടി ശക്തി ഉറപ്പിക്കാൻ ചൈനയ്ക്ക് കഴിയും. വൈദ്യശാസ്ത്ര ഗവേഷണം മുതൽ സാങ്കേതിക പഠനങ്ങൾ വരെ ബഹിരാകാശത്ത് നടത്താവുന്ന ആയിരത്തിലധികം പരീക്ഷണങ്ങൾക്ക് ചൈനീസ് ബഹിരാകാശ ഏജൻസി (സിഎംഎസ്എ) അംഗീകാരം നൽകിയിട്ടുണ്ട്.