പ്രസിദ്ധമായ പാലക്കാട് കല്‍പ്പാത്തി രഥോത്സവത്തിന് കൊടിയേറി. വിശാലാക്ഷീസമേത വിശ്വനാഥസ്വാമിക്ഷേത്രം, പുതിയകല്‍പ്പാത്തി മന്തക്കര ഗണപതിക്ഷേത്രം, പഴയകല്‍പ്പാത്തി ലക്ഷ്മീനാരായണപെരുമാള്‍ ക്ഷേത്രം, ചാത്തപ്പുരം പ്രസന്നമഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് രാവിലെ കൊടിയേറ്റം നടന്നത്. ഗ്രാമക്ഷേത്രങ്ങളില്‍ തിങ്കളാഴ്ച സന്ധ്യയ്ക്ക് വാസ്തുശാന്തി നടന്നിരുന്നു. പ്രളയവും കൊവിഡും കാരണം മൂന്ന് വര്‍ഷം പരിമിതപ്പെടുത്തിയ രഥോത്സവം ഇത്തവണ വര്‍ണ്ണാഭമായാണ് ആഘോഷിക്കുന്നത്. ഇന്നു മുതല്‍ പത്തുദിവസത്തോളം നീണ്ടുനില്‍ക്കുന്ന ഉത്സവലഹരിയിലാവും കല്‍പ്പാത്തി ഗ്രാമം. 14, 15, 16 തീയതികളിലാണ് രഥോത്സവം.

കല്‍പ്പാത്തി രഥോല്‍ത്സവം 2022: ആചാരം, അനുഷ്ഠാനം, തീയതി, ആഘോഷം… അറിയേണ്ടതെല്ലാം

പാലക്കാട് ജില്ലയിലുള്ള കല്‍പ്പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടക്കുന്ന ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോല്‍ത്സവം. പാലക്കാട് ജില്ലയിലെ 98 അഗ്രഹാരങ്ങളിലെ ക്ഷേത്രങ്ങളില്‍ ആറുമാസം നീണ്ടുനില്‍ക്കുന്ന രഥോത്സവങ്ങളുടെ തുടക്കം കുറിക്കുന്നത് കല്‍പ്പാത്തി രഥോത്സവത്തോടെയാണ്. വൈദിക കാലഘട്ടത്തില്‍ വേരൂന്നിയ ഈ ഉത്സവം വളരെ പുരാതനകാലം മുതല്‍ക്കേ നടന്നു വന്നിരുന്നതായി കരുതപ്പെടുന്നു. തികച്ചും കലാപരമായി നിര്‍മ്മിച്ച അതിമനോഹരമായി അലങ്കരിച്ച ഈ തേരുകള്‍ കല്‍പ്പാത്തിയിലെ തെരുവുകളിലൂടെ നീങ്ങുന്നത് വര്‍ണ്ണോജ്വലമായ ഒരു കാഴ്ച തന്നെയാണ്. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോല്‍ത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകള്‍ വിശ്വനാഥപ്രഭുവും (പരമശിവന്‍) അദ്ദേഹത്തിന്റെ പത്‌നിയായ വിശാലാക്ഷിയും (പാര്‍വ്വതി) ആണ്.

പാലക്കാട് ജില്ലയിലെ കല്‍പ്പാത്തി, പരമ്പരാഗതമായി തന്നെ തമിഴ് ബ്രാഹ്‌മണരുടെ ഒരു ആവാസകേന്ദ്രമാണ്. കല്‍പ്പാത്തിപ്പുഴയുടെ തീരത്തു സ്ഥിതി ചെയ്യുന്ന എഴുന്നൂറു വര്‍ഷം പഴക്കമുള്ള വിശ്വനാഥക്ഷേത്രമാണ് ഉത്സവാഘോഷങ്ങളുടെ കേന്ദ്രം. മലബാര്‍ മദ്രാസ്- പ്രവിശ്യക്കു കീഴിലായിരുന്ന ബ്രിട്ടീഷ് ഭരണകാലത്ത് കല്‍പ്പാത്തി രഥോത്സവമായിരുന്നു മലബാറിലെ വലിയ ഉത്സവം.

നവംബര്‍ 8 മുതല്‍ 17വരെ വരെയാണ് ഇക്കൊല്ലത്തെ (2022) രഥോല്‍ത്സവം നടക്കുന്നത്. ഉത്സവത്തിന്റെ ഒന്നാം ദിവസം ഒരു തേര്, രണ്ടാം ദിവസം രണ്ട് തേര്, മൂന്നാം ദിവസം മൂന്നു തേര് എന്ന ക്രമത്തിലാണ് ആഘോഷപരിപാടികള്‍ നീങ്ങുന്നത്. കേരളത്തിലെ ഏറ്റവും ആകര്‍ഷകമായ ഉത്സവങ്ങളില്‍ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തില്‍ നടക്കുന്നു. 

ക്ഷേത്രത്തിന് 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്നു. പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കല്‍പ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യില്‍ നിര്‍മ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയില്‍ പകുതി കല്‍പ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്‌മണരുടെ അഗ്രഹാരങ്ങള്‍ സ്ഥിതിചെയ്യുന്ന കല്‍പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്‌മണ കുടിയേറ്റ സ്ഥലങ്ങളില്‍ ഒന്നാണ്.