പോങ്യാങ്: അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസത്തെ സൈനിക നടപടികളിലൂടെ പ്രതിരോധിക്കുമെന്നറിയിച്ച് ഉത്തര കൊറിയ. ഇരു രാജ്യങ്ങളും ചേർന്ന് നടത്തിയ ഏറ്റവും വലിയ വ്യോമസേനാ അഭ്യാസം അവസാനിപ്പിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ഉത്തരകൊറിയയുടെ മുന്നറിയിപ്പ്. അടുത്തിടെ നടത്തിയ ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾ ഇതിനുള്ള മറുപടിയാണെന്ന് പ്രസ്താവനയിൽ പറഞ്ഞു.

ശത്രുക്കളുടെ പ്രകോപനപരമായ സൈനിക നീക്കങ്ങൾ എത്രത്തോളം തുടരുന്നുവോ, അതിനനുസരിച്ച് തന്നെ അവരെ നേരിടും. B-1B ഹെവി ബോംബറുകൾ ഉൾപ്പെടെ നൂറുകണക്കിന് യു.എസ്- ദക്ഷിണ കൊറിയ യുദ്ധവിമാനങ്ങൾ സൈനികാഭ്യാസത്തിൽ പങ്കെടുത്തിരുന്നു. 2017 ഡിസംബറിന് ശേഷം ആദ്യമായാണ് B-1B യുദ്ധവിമാനം കൊറിയൻ ഉപദ്വീപിലേക്ക് എത്തുന്നത്.

ഉത്തരകൊറിയയുടെ ഏത് പ്രകോപനത്തെയും ശക്തമായി നേരിടുമെന്ന് ദക്ഷിണ കൊറിയൻ സൈനിക മേധാവി പറഞ്ഞു. അതേസമയം, അടുത്തിടെയുണ്ടായ സംഭവങ്ങളെ പരാമർശിച്ച്, ഉത്തരകൊറിയ നടത്തുന്നത് പ്രാദേശിക അധിനിവേശമാണെന്ന് ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക്-യോൾ പറഞ്ഞു.