തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ക്രൈംബ്രാഞ്ചും അന്വേഷിക്കും. താത്കാലിക നിയമനത്തിന് പാർട്ടി പട്ടിക ചോദിച്ചതിലാണ് അന്വേഷണം. മേയറുടെ പരാതിയിലാണ് നടപടി. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഡിജിപി ആണ് ഉത്തരവിട്ടത്.  ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനന്റെ മേൽനോട്ടത്തിലാകും അന്വേഷണം.

കത്ത് വിവാദം പാർട്ടിയും അന്വേഷിക്കാൻ തീരുമാനമെടുത്തിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളോട് വിശദീകരിക്കും. സംഭവം ജില്ലാ കമ്മിറ്റി ചർച്ച ചെയ്തുവെന്നാണ് വിവരം. കരാർ നിയമനത്തില് പാർട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് ആനാവൂർ നാഗപ്പന്, മേയർ അയച്ച കത്താണ് വിവാദത്തിലായത്.

മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ അച്ചടിച്ച കത്താണ് പുറത്തുവന്നത്. ആരോഗ്യ മേഖലയിലെ ഒഴുവുള്ള തസ്തികകളുടെ എണ്ണമടക്കം മേയർ കത്തിൽ കുറിച്ചിരുന്നു. കോർപ്പറേഷന് കീഴിലെ അർബർ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും  ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നൽകണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്.